തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെതുടർന്ന് ആമ്പല്ലൂർ മേഖലയിലെ ബസ് ജീവനക്കാരും ബസുടമകളും നടത്തിവന്ന സമരം പിൻവലിച്ചു. ജില്ലാ കലക്ടർ ടിവി അനുപമയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പാലിയേക്കര ടോൾ പ്ലാസയിൽ പ്രത്യേക ട്രാക്കില്ലാത്തതിനാൽ സ്വകാര്യ ബസുകൾ അനുഭവിക്കേണ്ടി വരുന്ന ഗതാഗതക്കുരുക്കും അനുബന്ധ പ്രശ്‌നങ്ങളുമാണ് സമരം നടത്താൻ കാരണം. നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്ട് ഡയറക്‌ടറുമായി അടിയന്തരമായി ചർച്ച ചെയ്യുമെന്ന കലക്ടറുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിന്റെ പ്രശ്‌നം തീരും വരെ ബസ് ജീവനക്കാരെ മത്സരയോട്ടത്തിന് നിർബന്ധിക്കില്ലെന്നും വരുമാനത്തിന്റെ കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കില്ലെന്നും ബസുടമകളുടെ പ്രതിനിധികൾ ജീവനക്കാർക്ക് ഉറപ്പുനൽകി. തൃശൂർ - വരന്തരപ്പിള്ളി, തൃശൂർ - കല്ലൂർ റൂട്ടിലെ 65 ഓളം ബസുകളാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതൽ സമരം തുടങ്ങിയത്.