തൃശൂർ : പ്രായപൂർത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 25000 രൂപ പിഴ ശിക്ഷ. ഇത് അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണം. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി മഞ്ജിത്തിന്‍റെതാണ് വിധി.
![Mother fined തൃശൂർ Thrissur Mother fined 25000 അമ്മയ്‌ക്ക് കാൽ ലക്ഷം രൂപ പിഴ boy rode scooter mother fined മോട്ടോർ വാഹന വകുപ്പ് Motor vehicle department പ്രായപൂർത്തിയാകാത്ത മകൻ സ്‌കൂട്ടർ ഓടിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/15-07-2023/19005260_bjj.jpg)
തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടി സ്‌കൂട്ടർ ഓടിച്ച കേസിലാണ് കോടതി വിധി. സ്‌കൂട്ടറിന്‍റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് മാത്രം ലഭിച്ചത്. അച്ഛനെ കോടതി വെറുതെ വിട്ടു.
ഈ വർഷം ജനുവരി 20 നാണ് കേസിന് ആസ്‌പദമായ സംഭവം. സ്‌കൂട്ടർ ഓടിച്ച കുട്ടി മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്. മറ്റുള്ളവർക്ക് ഹെൽമറ്റ് ഉണ്ടായിരുന്നില്ല. എംവിഡി ഉദ്യോഗസ്ഥർ കൈകാട്ടി സ്‌കൂട്ടർ നിർത്തിക്കുമ്പോൾ മൂന്ന് പേരുണുണ്ടായിരുന്നത്. അപകടകരമായ രീതിയിൽ അമിത വേഗത്തിലാണ് സ്‌കൂട്ടർ ഓടിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. കുട്ടികൾ സ്‌കൂട്ടറുമായി മോട്ടോർ വാഹന വകുപ്പ് സംഘത്തിന്‍റെ മുന്നിൽ പെട്ടതോടെയാണ് സംഭവത്തിൽ കേസെടുത്തത്.
കുട്ടികളുടെ പ്രായവും വാഹനത്തിന്‍റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളെ പ്രതിയാക്കിയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. കുട്ടി ഓടിച്ച വാഹനത്തിന്‍റെ ഉടമസ്ഥാവകാശം അമ്മയ്ക്കാണെന്ന് കണ്ടെത്തിയ കോടതി പ്രതിപ്പട്ടികയിൽനിന്ന് അച്ഛനെ ഒഴിവാക്കിയിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിൽ സഹോരന് പിഴയും തടവും; സമാന സംഭവത്തിൽ കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ ആലുവയിലും വാഹന ഉടമയ്‌ക്ക് പിഴയും തടവും വിധിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത ഇരുചക്ര വാഹനം ഓടിച്ചതിന് വാഹന ഉടമയായ സഹോദരനെതിരെ പിഴയും ഒരു ദിവസത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 180 പ്രകാരം 5,000 രൂപയും 199 എ പ്രകാരം 25,000 രൂപ പിഴയും കോടതി സമയം തീരുന്നതു വരെ ഒരു ദിവസം തടവുമായി ശിക്ഷ.
റോഷന്‍റെ ലൈസൻസ് മൂന്നു മാസത്തേക്കും വാഹനത്തിന്‍റെ ആർ സി ഒരു വർഷത്തേക്കും സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ഇതിനു പുറമെ വാഹനത്തിന് രജിസ്ട്രേഷൻ നമ്പർ ഇല്ലാത്തതിനാൽ 2,000 രൂപയും ഇൻഡിക്കേറ്റർ, മിറർ എന്നിവ ഘടിപ്പിക്കാത്തതിനാൽ 1,000 രൂപയും അനുബന്ധ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാത്തതിന് 1,000 രൂപയും പിഴ ചുമത്തി. ഇതോടെ വാഹന ഉടമയ്ക്ക് ആകെ 34,000 രൂപയാണ് പിഴ അടയ്ക്കേണ്ടത്.
ആലുവ സ്പെഷ്യൽ കോടതി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജഡ്‌ജി കെ വി നൈനയാണ് ഗതാഗത നിയമ ലംഘനത്തിന് പിഴയിട്ടത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നതിന്‍റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ ആലുവ ഭാഗത്ത് നിന്നും ഏപ്രിൽ മാസത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ പി എസ് ജയരാജ്, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരായ കെ പി ശ്രീജിത്ത്, ടി ജി നിഷാന്ത്, എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.