തൃശൂർ: കയ്‌പമംഗലത്ത് വൻ ജ്വല്ലറി കവർച്ച. ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണാഭരണങ്ങളാണ് കവർന്നത്. മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് ഉടമ സലിം മോഷണ വിവരം അറിഞ്ഞത്. ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്‌ടപ്പെട്ടത്.
സലിമും ഒരു ജീവനക്കാരനും മാത്രമാണ് കടയിലുണ്ടാകാറുള്ളത്. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ജ്വല്ലറി പൂട്ടിയത്. മോഷണം നടത്തിയതിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി ജ്വല്ലറിക്കകത്ത് മോഷ്‌ടാക്കൾ മുളക് പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ വലത് വശം പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച് കിടക്കുകയാണ്. ഈ ഭാഗത്തെ ഭിത്തി ഏകദേശം രണ്ടടിയോളം വലുപ്പത്തിലാണ് തുരന്നിരിക്കുന്നത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും തെളിവുകൾ ശേഖരിച്ചു.