തൃശൂര്‍: വൈദ്യുതിയുടെ ഉപഭോഗം വര്‍ധിക്കുകയും ഉല്‍പ്പാദനം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ ഊര്‍ജ പദ്ധതികൾക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിഞ്ഞനോര്‍ജം സോളാര്‍ പദ്ധതിയടക്കം വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം പെരിഞ്ഞനം പഞ്ചായത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആഭ്യന്തര വൈദ്യുതി ഉപഭോഗത്തിന്‍റെ 70 ശതമാനം പുറത്തുനിന്ന് വാങ്ങുകയാണ്. ബാക്കിയുള്ള 30 ശതമാനത്തില്‍ കൂടുതലും ജല വൈദ്യുത പദ്ധതികള്‍ വഴിയാണ്. സൗരോര്‍ജ്ജ ഉല്‍പ്പാദനം ഒരേ സമയം വൈദ്യുതി ഉപഭോഗം കുറക്കുകയും ആഗോള താപനത്തെ പ്രതിരോധിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ പെരിഞ്ഞനം പഞ്ചായത്ത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനച്ചടങ്ങിന് ഇ.ടി. ടൈസണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ബയോഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബെന്നി ബഹനാന്‍ എം.പി ഫ്ലാറ്റുകളുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ടി.എന്‍ മനോഹരന്‍, സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ജെയിന്‍, കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ഐ.ടി ഡയറക്‌ടര്‍ പി.കുമാരന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.