തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടെങ്കിൽ ജമ്മു കശ്‌മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന് യൂസഫ് തരിഗാമി. സംസ്ഥാനങ്ങള്‍ വിഭജിക്കുമ്പോള്‍ മതിയായ ചര്‍ച്ചകള്‍ ഉണ്ടാകണം. കശ്മീര്‍ വിഭജനത്തിന്റെ കാര്യത്തില്‍ ഇത്തരത്തിൽ ഒരു ചർച്ചയും നടന്നില്ല. അർധ രാത്രിയിൽ നിയമം പ്രാബല്യത്തിൽ വരുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മറ്റി അംഗം യൂസഫ് തരിഗാമി.
ഭയം കൊണ്ടാണ് ജനപ്രതിനിധികളെ തടവിൽ വയ്ക്കുന്നതും ഇന്‍റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ നിരോധിക്കുന്നതും. ജനങ്ങളുമായി സംവദിക്കാൻ ജനപ്രതിനിധികളെ അനുവദിക്കണം. അല്ലാതെ കേന്ദ്രമന്ത്രിമാരുടെ സംഘം വന്നതുകൊണ്ട് ഒരു ഫലവും ഉണ്ടാകില്ലെന്നും തരിഗാമി ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിന്‍റെ കാര്യത്തില്‍ കേരള സർക്കാർ സ്വീകരിച്ച നടപടി മാതൃകാപരവും ധീരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.