തിരുവനന്തപുരം: സംസ്ഥാനത്തെ പാറ ക്വാറികളില്‍ വിജലന്സിന്റെ മിന്നല്‍ പരിശോധന. ലൈസന്‍സ് അനുവദിച്ചതില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിന് ആവശ്യമായ ജില്ലാതല പരിസ്ഥിതി കമ്മറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്ഡിന്റെ സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിരവധി രേഖകള്‍ ആവശ്യമാണെന്നാണ് ചട്ടം. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തിക്കുന്ന പല ക്വാറികള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെയാണ് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതുകൂടാതെ അനുമതി ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളിൽ ഉടമകള്‍ ഖനനം നടത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം വ്യാഴാഴ്‌ച ഓപ്പറേഷന്‍ ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് വേണ്ട രേഖകളില്ലാതെയാണെന്ന് കണ്ടെത്തി. അതോടൊപ്പം വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് നോട്ടീസ് നല്‍കി. ഇതുകൂടാതെ അനുവദിച്ചതിലും കൂടുതല്‍ മേഖലകളില്‍ ഖനനം നടത്തുന്നവരെ കണ്ടെത്തുന്നതിന് സര്‍വേ വകുപ്പുമായി ചേര്‍ന്ന് അന്വേഷണം തുടരും. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ജനറല്‍ എച്ച്. വെങ്കിടേഷ് ഐ.പി.എസ്, ഡി.വൈ.എസ്.പി ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.