തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ അടിയന്തര പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി. കൊവിഷീല്‍ഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. അതിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളവര്‍ തിരിച്ചു പോകേണ്ടത് എങ്കില്‍ ജോലി നഷ്‌ടപ്പെടരുത്. ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏത് രീതിയില്‍ ഇളവ് അനുവദിക്കാന്‍ പറ്റും എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം വാക്‌സിനുകളുടെ ദൗര്‍ലഭ്യം കാരണം വേഗതയോടെ വാക്‌സിനേഷന്‍ മുന്‍പോട്ടു കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്‌നം നേരിടുന്നതിനാലാണ് വാക്‌സിനുകള്‍ വാങ്ങുന്നതിനു വേണ്ടിയുള്ള ആഗോള ടെണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചത്. എന്നാല്‍ ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ടെണ്ടറുകള്‍ ക്ഷണിക്കുന്നത് വാക്‌സിനുകളുടെ വില കുത്തനെ ഉയരാന്‍ കാരണമായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more: നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിത ദിവസങ്ങളിൽ തുറക്കാം: മുഖ്യമന്ത്രി
ഓരോ സംസ്ഥാനത്തിൻ്റെയും വാക്‌സിന്‍ ആവശ്യകത കണക്കാക്കി രാജ്യത്തിന് മൊത്തത്തില്‍ ആവശ്യം വരുന്ന വാക്‌സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ വിളിക്കുകയാണെങ്കില്‍ വാക്‌സിനുകളുടെ വില ഉയരാതെ നിലനിര്‍ത്താന്‍ സാധിക്കും. ഇതിനാവശ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിനുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ഒരാള്‍ പോലും ഒഴിവാകാതെ എല്ലാ ജനങ്ങളും വാക്‌സിന്‍ എടുക്കുന്നത് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.