തിരുവനന്തപുരം: പവർഹൗസ് റോഡിലെ എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച പ്രതി പിടിയില്‍. കൈതമുക്ക് ബേക്കറി നടത്തുന്ന വഞ്ചിയൂർ സ്വദേശി സമ്പത്താണ് ഫോർട്ട് പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്‌ച രണ്ടേമുക്കാലോടെ പവർഹൗസ് റോഡിലെ കാനറ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിലാണ് ഇലക്‌ട്രിക് കട്ടർ ഉപയോഗിച്ച് മോഷണത്തിന് ശ്രമിച്ചത്. എടിഎം സൈൻ ബോർഡിലേക്കുള്ള വൈദ്യുതി കണക്ഷൻ കട്ട് ചെയ്‌ത ശേഷം ഇലക്ട്രിക് കട്ടർ കണക്‌ട് ചെയ്ത് എടിഎം മെഷീൻ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
എടിഎമ്മില്‍ നിന്ന് കട്ടർ പ്രവർത്തിച്ചപ്പോൾ ഉണ്ടായ ശബ്ദവും പ്രകാശവും ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഇയാൾ ഉപകരണങ്ങൾ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. ബാങ്കിലും സമീപത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ പ്രവർത്തനക്ഷമമല്ലാത്തതിനാല്‍ പ്രതിയെ ആദ്യം കണ്ടെത്താനായില്ല. തുടർന്ന് ഇലക്ട്രിക് കട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉപകരണവും കേബിളും കണ്ണേറ്റുമുക്കിലെ സ്ഥാപനത്തിൽ നിന്നും പ്രതി വാടകയ്ക്ക് എടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിയുമായി പൊലിസ് ബാങ്കിലും കട്ടർ വടകയ്ക്ക് എടുത്ത സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. പതിമൂന്നാം തീയതി പേട്ടയിലെ എടിഎമ്മിലും ഇയാൾ സമാനമായ മോഷണ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മുൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനായ ഇയാൾ ബേക്കറിയുടെ മറവിലാണ് മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.