തിരുവനന്തപുരം: കൊല്ലം റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർ ഡി.മഹേഷിനെ സസ്‌പെൻഡ് ചെയ്‌തു. നിയമലംഘനം നടത്തിയ സ്വകാര്യ ബസ് ഉടമകളെ സഹായിച്ചതായി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
കൊട്ടാരക്കര കേന്ദ്രീകരിച്ച് സ്വകാര്യ കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾ അനധികൃതമായി സ്‌റ്റേറ്റ് ക്യാരേജ് സർവീസ് നടത്തുന്നതായി ഗതാഗത വകുപ്പിന് പരാതി ലഭിച്ചിരുന്നു. കെഎസ്ആർടിസിയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി ആർടിഒയായ ഡി.മഹേഷിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ട് തൃപ്‌തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മഹേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്‌തത്. മാത്രമല്ല അനധികൃതമായി സർവീസ് നടത്തിയ ബസ് ഓപ്പറേറ്റർമാരെ സഹായിക്കുന്ന റിപ്പോർട്ടാണ് മഹേഷ് നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
![Transport Secretary Kollam RTO D Mahesh Kollam RTO D Mahesh Regional Transport Officer D Mahesh suspended നിയമലംഘനത്തിന് സഹായവും അനുകൂല റിപ്പോര്‍ട്ടും കൊല്ലം ആര്‍ടിഒ ഡി മഹേഷിനെ സസ്‌പെൻഡ് ചെയ്‌തു കൊല്ലം ഗതാഗത സെക്രട്ടറി കെഎസ്ആർടിസി റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർ ബിജു പ്രഭാകർ കൊട്ടാരക്കര ബസ്](https://etvbharatimages.akamaized.net/etvbharat/prod-images/18624156_sdfghjk.jpg)
സസ്‌പെന്‍ഷന്‍ ഇങ്ങനെ: കോൺട്രാക്‌ട് ക്യാരേജ് വാഹനം അനധികൃതമായി സ്‌റ്റേറ്റ് ക്യാരേജ് സർവീസ് നടത്തിയതായി പരിശോധനയിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്ന റിപ്പോർട്ടാണ് മഹേഷ് ആദ്യം ഗതാഗത വകുപ്പിന് നൽകിയത്. എന്നാൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടപ്പോൾ പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും കയറിയതും വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതുമായ 18 യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുകയും നിയമലംഘനം നടന്നതായി സമ്മതിക്കുകയും ചെയ്‌തു.
![Transport Secretary Kollam RTO D Mahesh Kollam RTO D Mahesh Regional Transport Officer D Mahesh suspended നിയമലംഘനത്തിന് സഹായവും അനുകൂല റിപ്പോര്‍ട്ടും കൊല്ലം ആര്‍ടിഒ ഡി മഹേഷിനെ സസ്‌പെൻഡ് ചെയ്‌തു കൊല്ലം ഗതാഗത സെക്രട്ടറി കെഎസ്ആർടിസി റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർ ബിജു പ്രഭാകർ കൊട്ടാരക്കര ബസ്](https://etvbharatimages.akamaized.net/etvbharat/prod-images/18624156_sdfghjkl.jpg)
മഹേഷ് ബസ് ഓപ്പറേറ്റർമാരെ നിയമ വിരുദ്ധമായി സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ശ്രമിച്ചുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും സസ്പെൻഡ് ചെയ്‌തുകൊണ്ടുള്ള ഗതാഗത സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷനുകളെ ദുർവ്യാഖ്യാനം ചെയ്‌ത് നിയമലംഘനം ന്യായീകരിക്കുകയും സർക്കാരിന് ലഭിക്കേണ്ട വരുമാനം അന്യമായ തരത്തിൽ നഷ്‌ടപ്പെടുത്തുവാൻ കാരണമാകുകയും ചെയ്‌ത പ്രവർത്തി ഗുരുതരമായ കൃത്യവിലോപവും നിലവിലെ ചട്ടങ്ങളുടെ ലംഘനവുമായ സാഹചര്യത്തിലാണ് കൊല്ലം റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസറായ ഡി.മഹേഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കൂള്‍ വാഹനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍: ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ വാഹനങ്ങൾ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയിരുന്നു. വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർക്ക് അതാത് വാഹനത്തിന്‍റെ വിഭാഗത്തിൽ 10 വർഷത്തെ ഡ്രൈവിങ് പരിചയം നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. വർഷത്തിൽ രണ്ട് തവണയിൽ കൂടുതൽ റെഡ് ലൈറ്റ് ജമ്പിങ്, ലൈൻ ഡിസിപ്ലിൻ ലംഘനം, യോഗ്യതയില്ലാത്തവരെ കൊണ്ട് വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിച്ചവരെ വാഹനങ്ങളിൽ ഡ്രൈവറായി നിയമിക്കാൻ പാടില്ല എന്നും നിര്‍ദേശത്തിലുണ്ട്.
അമിത വേഗത, മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നീ നിയമലംഘനങ്ങൾക്ക് വർഷത്തിൽ ഒരു തവണയെങ്കിലും ശിക്ഷിച്ചവരെയും സ്‌കൂൾ ബസുകളിൽ ഡ്രൈവറായി നിയമിക്കാൻ പാടില്ല. സുരക്ഷ ഉറപ്പാക്കുന്നതിനായി രക്ഷിതാക്കളോ അധ്യാപകരോ വാഹനത്തിൽ ഉണ്ടായിരിക്കണം. കുട്ടികളെ ശ്രദ്ധിക്കാൻ വാഹനത്തിൽ യോഗ്യതയുള്ള അറ്റൻഡർ ഉണ്ടായിരിക്കണമെന്നും അറ്റൻഡർമാർ കുട്ടികളെ വാഹനത്തിൽ കയറാനും ഇറങ്ങുവാനും റോഡ് മുറിച്ച് കടക്കുവാനും സഹായിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.