ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങളാണ് നാളെ പൊങ്കാല അർപ്പിക്കാനെത്തുന്നത്. ഭക്തരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് കനത്ത പൊലീസ് സംരക്ഷണമാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിച്ചു വരുന്ന നാളെയാണ് ആറ്റുകാൽ പെങ്കാല.
മധുരാനഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകൾ പൊങ്കാല അർപ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഐതിഹ്യം. തോറ്റംപാട്ടിന്‍റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും.
നാളെ രാവിലെ തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പൊങ്കാലയ്ക്കുള്ള ദീപം കൈമാറും. 10.15ന് ക്ഷേത്രത്തിന് മുൻവശം തയ്യാറാക്കിയ വലിയതിടപ്പള്ളിയിലും പണ്ടാര അടുപ്പിലും സഹമേൽശാന്തി തീ പകരും. തുടർന്ന് ഉച്ചയ്ക്ക് 2.15 ന് പൊങ്കാല നിവേദ്യം. നാൽപ്പത് ലക്ഷത്തോളം സ്ത്രീകൾ പൊങ്കാലയിടാൻ എത്തുമെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.പെങ്കാലയോടനുബന്ധിച്ച് ക്ഷേത്രവും പരിസരവും പൂർണമായും പൊലീസ് വലയത്തിലാണ്. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ പ്രത്യേക സർവ്വീസുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
ഭക്തലക്ഷങ്ങൾ വന്നണയുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് 3700 പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രവും പരിസരവും ട്രാഫിക്കും ഉൾപ്പെടെ നാല് സോണായി തിരിച്ച് നാല‌് എസ്‌പിമാർക്ക് സുരക്ഷാ ചുമതല നൽകിയിട്ടുണ്ട‌്.
ഇപ്രാവശ്യം ആദ്യമായി ഏത് അടിയന്തര സാഹചര്യവും നേരിടാൻ പരിശീലനം ലഭിച്ച 100 വനിതാ കമാൻഡോ സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിക്കും. ഇതിനുപുറമേ ക്വിക്ക് റെസ്പോൻസ് ടീമിനെയും (ക്യുആർടി ) സജ്ജമാക്കിയിട്ടുണ്ട്. 25 ഡിവൈഎസ്‌പിമാർ, 12 വനിതാ സിഐമാർ ഉൾപ്പെടെ 62 സിഐമാർ, 545 എസ്ഐമാർ, 65 വനിതാ എസ്ഐമാർ, 1200 വനിതാ പൊലീസുകാർ, 1800 പൊലീസുകാർ ഉൾപ്പെടെയുള്ളവരാണ് ഡ്യുട്ടിക്കെത്തുന്നത്. ഇതുകൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള പൊലീസ് സംഘവും ആയിരം ജനമൈത്രി വാളന്റിയർമാരും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)
പുതുതായി ആരംഭിച്ച കോബ്ര പെട്രോളിങ് 24 മണിക്കൂറും പ്രവർത്തിക്കും. എട്ടു സ്ഥലത്ത‌് വനിതാ കൺട്രോൾ റൂമുകളും, വനിതാ എസ്ഐമാരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കും. കൂടാതെ 24 മണിക്കൂറും ഡ്രോണുകൾ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണവും സജ്ജീകരിച്ചിട്ടുണ്ട്. 105 സ്ഥലത്ത‌് സിസിടിവി ക്യാമറ നിരീക്ഷണമുണ്ടാകും. സിറ്റി പൊലീസ് കൺട്രോൾ റൂമിനു പുറമേ ആറ്റുകാൽ സ്പെഷ്യൽ കൺട്രോൾ റൂമിലും എയ്ഡ് പോസ്റ്റുകളിലും ദൃശ്യങ്ങൾ നിരീക്ഷിക്കും.
ഉത്സവമേഖലയിൽ സംശയകരമായ സാഹചര്യത്തിൽ ആളുകളേയോ വസ്തുക്കളോ കണ്ടാൽ കൺട്രോൾ റൂം നമ്പറായ 100 ലോ കണക്ട‌് ടു കമീഷണർ നമ്പറായ 9497975000 ലോ ആറ്റുകാൽ സ്പെഷ്യൽ കൺട്രോൾ റൂം നമ്പറുകളായ 0471-2455719, 2454719 എന്നിവയിലോ അറിയിക്കണെന്നും മുന്നറിയിപ്പ്. ക്രൈം സ്റ്റോപ്പർ -1090, വനിതാ ഹെൽപ്പ‌് ലൈൻ -1091, 9995399953 , പിങ്ക് കൺട്രോൾ -1515 എന്നീ നമ്പരുകളിലും വിവരങ്ങൾ അറിയിക്കാം.