തിരുവനന്തപുരം : തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്ത് ഷഹ്നയുടെ (23) മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം വേഗത്തിലാക്കുമെന്ന് പൊലീസ് (Thiruvallam shahna death, police to file charges abetment of suicide). കഴിഞ്ഞ ദിവസം തിരുവല്ലം പൊലീസ് ഷഹ്നയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഷഹ്നയുടെ ഭർത്താവ് നൗഫലിന്‍റെയും ഭർതൃമാതാവിന്‍റെയും പീഡനങ്ങളെ തുടർന്നാണ് ആത്മഹത്യ ചെയ്‌തതെന്നാണ് യുവതിയുടെ പിതാവ് ഷാജഹാൻ പൊലീസിന് മൊഴി നൽകിയത്.
മാത്രമല്ല ഷഹ്നയുടെ ചുണ്ടിൽ പൊട്ടലും ശരീരത്തിൽ മർദനമേറ്റ പാടുകളും ഉണ്ടായിരുന്നുവെന്നും തിരുവല്ലം സ്റ്റേഷൻ ഹൗസ് ഓഫിസർ രാഹുൽ രവീന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു. നിലവിൽ സിആർപിസി 174 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാൽ, മൊഴികളുടെയും ഷഹ്നയുടെ ശരീരത്തിലെ മർദനമേറ്റ പാടുകളുടെയും അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചത്.
അതേസമയം, കാട്ടാക്കട സ്വദേശി നൗഫലിനെയും മാതാവിനെയും പിതാവിനെയും ഇതുവരെയും കണ്ടെത്താനോ ഇവരുടെ മൊഴി രേഖപ്പെടുത്താനോ പൊലീസിന് സാധിച്ചിട്ടില്ല. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്ന മൻസിലിൽ ഷാജഹാന്‍റെയും സുൽഫത്തിന്‍റെയും മകൾ ഷഹ്ന ചൊവ്വാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് ജീവനൊടുക്കിയത്. കാട്ടാക്കട സ്വദേശി നൗഫൽ മൂന്ന് വർഷം മുൻപാണ് ഷഹ്നയെ വിവാഹം ചെയ്‌തത്.
ഭർതൃവീട്ടിലെ പ്രശ്‌നങ്ങൾ കാരണം ഷഹ്ന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. തന്‍റെ വീട്ടിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനായി ഷഹ്നയെ കൂട്ടിക്കൊണ്ടുപോകാൻ ചൊവ്വാഴ്‌ച നൗഫൽ എത്തിയിരുന്നു. എന്നാൽ, ഷഹ്ന കൂടെപ്പോകാൻ തയാറായില്ല.
തുടർന്ന് നൗഫൽ ഒന്നര വയസ് പ്രായമുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെ ഷഹ്ന മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ കാരണക്കാരായവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹ്നയുടെ ബന്ധുക്കൾ ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു.
തുടർന്ന് പൊലീസിന്‍റെ ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇവർ മടങ്ങിയത്. ഭർതൃവീട്ടിലെ പീഡനങ്ങളെ തുടർന്ന് മനംനൊന്താണ് ഷഹ്ന ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവിന്‍റെ മാതാവ് നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.