തിരുവനന്തപുരം: അവശ്യ സാധനങ്ങൾക്ക് വില വർധിച്ചുവെന്ന പരാതിയെ തുടർന്ന് ജില്ലാ കലക്‌ടർ കെ. ഗോപാലകൃഷ്‌ണന്‍റെ നേതൃത്വത്തിൽ പാളയം മാർക്കറ്റിൽ മിന്നൽ പരിശോധന. ലോക്ക്ഡൗണിന് ശേഷം അവശ്യ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്നും ജില്ലയിൽ സാധനങ്ങളുടെ ലഭ്യത കുറവാണെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ലാ കലക്‌ടർ പാളയം മാർക്കറ്റിലെത്തിയത്. കടകളിൽ കയറിയ കലക്‌ടർ സാധനങ്ങളുടെ വില വിവരങ്ങളും സാധനങ്ങൾ എത്തുന്നുണ്ടോയെന്നും വ്യാപാരികളോട് ആരാഞ്ഞു. നിർബന്ധമായും വില വിവരപട്ടിക പ്രദർശിപ്പിക്കണമെന്നും കച്ചവടക്കാരോട് കലക്‌ടർ ആവശ്യപ്പെട്ടു.
അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടായിട്ടില്ലെന്ന് പരിശോധനക്ക് ശേഷം കലക്‌ടർ പറഞ്ഞു. സാധനങ്ങൾ അതിർത്തി കടന്ന് എത്താത്ത സാഹചര്യം ഇന്നു മുതൽ ഉണ്ടാകില്ല. കൂടാതെ അവശ്യ സാധനങ്ങൾക്ക് വില കൂട്ടി വിൽക്കുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്‌താൽ 0471 273 04 21 എന്ന നമ്പരിൽ അറിയിക്കണമെന്നും കലക്‌ടർ കെ. ഗോപാലകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.