തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുമ്പോഴും സ്‌കൂളുകള്‍ സ്‌മാര്‍ട്ടാക്കി വിദ്യാഭ്യാസ വകുപ്പ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്‍ഡറി ലാബുകള്‍, മൂന്ന് ഹയര്‍സെക്കന്‍ഡറി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച നിര്‍വഹിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, 93 എം.എല്‍.എമാരും ചടങ്ങിന്‍റെ ഭാഗമാകും. ഇത്രയും കെട്ടിടങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം നടത്തുന്നതും ഇത്രമാത്രം ഇടങ്ങിളിലേക്ക് വ്യാപിച്ച് ഉദ്ഘാടന കേന്ദ്രങ്ങള്‍ വരുന്നതും ജനപ്രതിനിധികള്‍ ഒരുമിച്ച് ഒരു ചടങ്ങിന്‍റെ ഭാഗമാകുന്നതും ഇതാദ്യമായാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
84 സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച്
14 ന് ഉദ്ഘാടനം ചെയ്യുന്ന 92 സ്‌കൂള്‍ കെട്ടിടങ്ങളില്‍ കിഫ്‌ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള 11 സ്‌കൂള്‍ കെട്ടിടങ്ങള്‍, മൂന്ന് കോടി ധനസഹായത്തോടെയുള്ള 23 സ്‌കൂള്‍ കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം ഫണ്ട്, നബാര്‍ഡ് ഫണ്ട്, എം.എല്‍.എ ഫണ്ട് എന്നിവ ഉപയോഗിച്ച് 58 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് നിര്‍മിച്ചത്.
തറക്കല്ലിടുന്ന സ്‌കൂള്‍ കെട്ടിടങ്ങളില്‍ 84 എണ്ണം കിഫ്‌ബിയുടെ ഒരു കോടി ധനസഹായത്തോടെയും ബാക്കി 23 എണ്ണം പ്ലാന്‍ ഫണ്ട് വിനിയോഗിച്ചുമാണ്. ഉദ്ഘാടനം ചെയ്യുന്ന ഹയര്‍സെക്കന്‍ഡറി ലാബും, ലൈബ്രറിയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയവയാണ്. ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങളുടെ മതിപ്പ് ചെലവ് 214 കോടി രൂപയാണ്.
പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി
ശിലാസ്ഥാപനം നടത്തുന്ന കെട്ടിടങ്ങള്‍ക്ക് 124 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂള്‍ പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ സാധ്യതകളെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. 2013 ലാണ് പാഠ്യപദ്ധതി ഏറ്റവും അവസാനമായി പരിഷ്‌ക്കരിച്ചത്.
ലിംഗതുല്യത, ലിംഗാവബോധം എന്നിവ വളരാന്‍ ആവശ്യമായ അവസരങ്ങളും പാഠ്യപദ്ധതിയിലുണ്ടാകണം. നിലവിലുള്ള പാഠപുസ്തകങ്ങളുടെ ജന്‍ഡര്‍ ഓഡിറ്റ് നടത്താനും നിലവില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ കണ്ടെത്തി പരിഹരിക്കാനും പുതിയ പാഠ്യപദ്ധതിയിലൂടെ കഴിയണം.
കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുക എന്നത് ഏറ്റവും മുന്‍ഗണനയോടെ അഭിമുഖീകരിക്കും. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ രോഗാതുരരാകുന്നു എന്ന പ്രശ്‌നമുണ്ട്. അതും ഗൗരവമായിക്കാണുന്നതാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
ALSO READ: നാർകോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി