തിരുവനന്തപുരം: ന്യൂഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ വെള്ളിയാഴ്‌ച പുലർച്ചെ 5.20ന് തിരുവനന്തപുരത്തെത്തും. സംസ്ഥാന സർക്കാരിൽ നിന്ന് പാസ് ലഭിച്ച 602 യാത്രക്കാരാണ് ട്രെയിനിലുള്ളത്. കേരളത്തിൽ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്കുള്ള പ്രത്യേക ട്രെയിനും വെള്ളിയാഴ്‌ച പുറപ്പെടും.
ബുധനാഴ്ചയാണ് രാജധാനി സൂപ്പർ ഫാസ്റ്റ് പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും പുറപ്പെട്ടത്. നിരവധി യാത്രക്കാർ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ ജില്ലകളിലെ യാത്രക്കാരാണ് തിരുവനന്തപുരത്ത് എത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നും 150 പേർ ട്രെയിനിലുണ്ട്. കൊല്ലം 84, പത്തനംതിട്ട89, ആലപ്പുഴ 37, കോട്ടയം 34 പേരും ട്രെയിനിലുണ്ട്. കൂടാതെ 67 തമിഴ്‌നാട് സ്വദേശികളും ട്രെയിനിലുണ്ട്. അതേസമയം 147 യാത്രക്കാർ എവിടെ പോകണമെന്ന് സർക്കാരിനെ അറിയിച്ചിട്ടില്ല. ഡൽഹിയിൽ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച ഇടങ്ങളിൽ നിന്നുള്ളവരും യാത്രക്കാരിലുണ്ട്.
റെയിൽവെ സ്റ്റേഷനിൽ ആരോഗ്യ പരിശോധനക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആശുപത്രികളിലേക്ക് മാറ്റും. സാമൂഹിക അകലം പാലിച്ച് പ്രത്യേക കവാടത്തിലൂടെയാകും യാത്രക്കാരെ പുറത്തിറക്കുക. വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാർക്കായി 25 കെ.എസ്.ആർ.ടി.സി ബസുകൾ പ്രത്യേക സർവീസ് നടത്തും. തമിഴ്‌നാട് സ്വദേശികളെ നാട്ടിലെത്തിക്കാൻ അഞ്ച് ബസുകൾ തമിഴ്‌നാട് സർക്കാർ അയക്കും. ലോക്ക് ഡൗണിനെ തുടർന്ന് സർവീസ് നിർത്തിവച്ചതിന് ശേഷമെത്തുന്ന ആദ്യ ട്രെയിൻ കൂടിയാണിത്.