തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കരയിൽ ഇന്നോവ കാറിലെത്തിയ സംഘം വാള് കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ജ്വല്ലറിയിൽ നിന്നും സ്വർണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫോറൻസിക് സംഘവും, വിരളടയാള വിദഗ്ദരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ് വൈ സുരേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന്‍റെ ഭാഗമായി പരിസരത്തെ സിസി ക്യാമറകൾ പൊലീസ് പരിശോധിച്ചെങ്കിലും വാഹനത്തിന്‍റെ നമ്പർ മറച്ചിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചില്ല. തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് ഇന്നവോ കാറിലെത്തിയ സംഘം വാള് കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷം അഞ്ച് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്നത്. കടയുടമ സുരേഷ് കുമാർ നിലവിളിച്ചപ്പോൾ പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം കടന്നുകളഞ്ഞു.