തിരുവനന്തപുരം: റവന്യൂ ഭൂമിയിൽ ഉൾപ്പെട്ട ഉഴമലയ്ക്കൽ കുര്യാത്തി മങ്ങാട്ട് പാറയും, വാണിയംപാറയും പഞ്ചായത്തിലെ ഒരുവിഭാഗത്തിന്‍റെ ഒത്താശയോടെ സ്വകാര്യവ്യക്തിക്ക് ഖനനത്തിന് നൽകാൻ നീക്കം. മങ്ങാട്ട് പാറയിലെ 15 ഏക്കർ സ്ഥലവും വാണിയംപാറയിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് സമീപത്തുള്ള റവന്യൂ ഭൂമിയാണ് സ്വകാര്യവ്യക്തികൾക്ക് ഖനനത്തിനായി പാട്ടത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്.
ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ തന്നെ ഏറ്റവും പ്രകൃതി രമണീയമായ സ്ഥലമാണ് മങ്ങാട്ട്പാറ കുന്നുകൾ. ഇവ നശിച്ചാൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെ ജനങ്ങൾ പൂർണമായും കുടിവെള്ള ദൗർലഭ്യത്തിന്റെ പിടിയിലാകും എന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന ഉഴമലയ്ക്കൽ, ആര്യനാട്, തൊളിക്കോട്, വെള്ളനാട് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വേണ്ട പദ്ധതി തയ്യാറാക്കിയപ്പോൾ മങ്ങാട്ടു പാറ നിർണായക കേന്ദ്രമായിരുന്നുവെന്നും, കരമന ആറ്റിൽ നിന്ന് മങ്ങാട്ടു പാറയിലേക്ക് വെള്ളമെത്തിച്ച് ശുദ്ധജലമാക്കി കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നതെന്നും ഈ മല ഖനനം നടത്തുന്നതോടുകൂടി ആയിരക്കണക്കിന് ആൾക്കാരുടെ കുടിവെള്ളം മുട്ടുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വർഷങ്ങൾക്ക് മുമ്പ് വജ്ര ഖനനങ്ങൾ നടത്തുകയും അത് കണ്ടെത്തുകയും, തുടർന്ന് സർക്കാരിന്‍റെ പൂർണ നിയന്ത്രണത്തിലും സംരക്ഷണത്തിലും വരുന്ന വാണിയൻപാറയുടെ സമീപത്താണ് മറ്റൊരു ഖനനത്തിന് അനുമതി നൽകുന്നത്. ഇതിന്‍റെ പിന്നിലെ ഗൂഢലക്ഷ്യം എന്താണെന്ന് ഇനിയും വ്യക്തമല്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു .
പഞ്ചായത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും, ചില ഭരണസമിതി അംഗങ്ങളും കൂടിച്ചേർന്നാണ് ഈ പുതിയ നീക്കത്തിന് ഒരുങ്ങുന്നതെന്നാണ് പ്രധാന ആരോപണം. ഈ പാറ കുന്നുകൾ നശിക്കുന്നതിലൂടെ ഈ മലയോരമേഖലയിൽ വരാനിരിക്കുന്ന ടൂറിസം സാധ്യതകൾക്ക് അവസാനത്തെ ആണി അടിക്കുകയാണ് പഞ്ചായത്ത് അധികൃതർ. അധികൃതർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടു ഖനന നീക്കങ്ങളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ.