തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇതോടെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ജാഗ്രത നിര്‍ദേശം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ഇടുക്കി ജില്ലയില്‍ മാത്രമാണ് കനത്ത മഴക്ക് സാധ്യത. ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടിന്റെ തെക്ക് ഭാഗത്ത് രൂപം കൊണ്ട അന്തരീക്ഷച്ചുഴിയാണ് ഇടുക്കിയിലെ മഴയ്ക്ക് കാരണം. മറ്റ് ജില്ലകളില്‍ നേരിയ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിച്ചു.
20, 21 തീയതികളില്‍ വീണ്ടും മഴ ശക്തമാകാനാണ് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ജാഗ്രത നിര്‍ദേശവും പിന്‍വലിച്ചു. കേരളതീരത്ത് കടലില്‍ പോകുന്നതിന് തടസമില്ലെങ്കിലും തെക്ക് പടിഞ്ഞാറ് ദിശയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തെക്ക് പടിഞ്ഞാറ് അറബിക്കടല്‍ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തും 20 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശം ഉണ്ട്. ഇന്നും നാളെയും തെക്കന്‍ തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രസ്ഥിതി പഠന കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.