തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം മേയ് മൂന്ന് വരെ തുടരും. ഊർജ്ജ പ്രതിസന്ധി മറികടക്കാൻ അധികനിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചതായി ചെയർമാൻ ബി അശോക് വ്യക്തമാക്കി. മേയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് അധിക വൈദ്യുതി കെഎസ്ഇബി പുറത്തു നിന്നു വാങ്ങും. പ്രതിദിനം ഒന്നര കോടിയുടെ അധികബാധ്യതയാണ് ഇതുമൂലം ഉണ്ടാവുക.
രാജ്യത്തെ കൽക്കരി ക്ഷാമം ഈ വർഷം ഒക്ടോബർ മുതൽ നവംബർ വരെ തുടരുമെന്നാണ് എൻടിപിസി അധികൃതർ നൽകുന്ന സൂചന. ഇതുമൂലം മേയ് മൂന്നിന്, 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണു വിലയിരുത്തൽ. ഇതു മറികടക്കാനാണ് അധിക നിരക്കിൽ വൈദ്യുതി വാങ്ങുന്നത്. കെഎസ്ഇബി ആശ്രയിക്കുന്ന 27 നിലയങ്ങളിൽ മൂന്നെണ്ണം (എൻ.ടി.പി.എൽ, ബുവ പവർ ലിമിറ്റഡ്, മെജിയ ഇറക്കുമതി ചെയ്ത കൽക്കരിയെ ആശ്രയിക്കുന്നതായതിനാൽ വരും ആഴ്ചകളിലും പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയിൽ ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ട്.
കേരളത്തിൻ്റെ ശരാശരി പീക് ആവശ്യകതയിൽ 78 മെഗാവാട്ട് മാത്രമാണ് ഈ നിലയങ്ങൾ നൽകുന്നത് എന്നതിനാൽ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കെ.എസ്.ഇ.ബിക്കുള്ള ലഭ്യതക്കുറവ് പരിമിതമായിരിക്കും. ഇതിന്‍റെ പ്രവർത്തനങ്ങൾ ഇന്നുതന്നെ ആരംഭിക്കും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യുതി നിയന്ത്രണങ്ങളിൽ കുറവുവരുത്തും.
ഇന്നു ഷെഡ്യൂൾ ചെയ്താലും കായംകുളം താപവൈദ്യുത നിലയം ഉത്പാദനം ആരംഭിക്കാൻ 45 ദിവസമെങ്കിലം എടുക്കും. അത് മുൻനിർത്തി ലോഡ് ഷെഡ്ഡിങ്ങും ഫീഡർ കൺട്രോളും ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു നടപടി. പീക് സമയങ്ങളിൽ കെഡിഡിപി നല്ലളം നിലയത്തിൽ ഒരാഴ്ചത്തേക്ക് ആവശ്യമായ ഇന്ധനം എത്തിച്ച് ഇന്നുതന്നെ പ്രവർത്തനം ആരംഭിക്കും. 90 മെഗാവാട്ട് വൈദ്യുതി ഇവിടെനിന്നു ലഭിക്കും. കായംകുളം താപവൈദ്യുതി നിലയത്തിന്റെ ഫ്യുവൽ ഫീഡർ ലോഡ് എൻടിപിസിയുടെ കരാറിനു വിധേയമായി ഒഴിവാക്കിയെടുക്കും.
എച്ച്.ടി/ഇ.എച്ച്.ടി ഉപഭോക്താക്കൾ 20 - 30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതായാണു കണക്കുകൾ. അതിനാൽ എച്ച്.ടി./ഇ.എച്ച്.ടി. വൈദ്യുതി ലഭ്യത വർധിപ്പിക്കാൻ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകും. നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ വൈകിട്ട് ആറിനും 11 നും ഇടയിൽ ഉയർന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്നും വൈദ്യുതി ബോർഡ് അഭ്യർഥിച്ചു.
കൊവിഡിനു ശേഷം മെച്ചപ്പെട്ടു വരുന്ന വ്യാവസായിക ഉത്പാദന ക്ഷമതയെ ഊർജ്ജ പ്രതിസന്ധി ബാധിക്കാതിരിക്കാനാണ് ഗാർഹിക ഉപഭോഗത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.
Also Read: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു: പരിഹാരം രണ്ട് ദിവസത്തിനകം