തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ഷഹീൻബാഗ് സമര പന്തൽ പൊളിക്കാൻ സമ്മർദ്ദവുമായി പൊലീസ്. 16 ദിവസമായി സമരം തുടരുന്ന പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. 12 മണിക്കൂറിനുള്ളിൽ സമരം അവസാനിപ്പിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ സമരക്കാർ ഈ ആവശ്യം തള്ളിയതോടെ പന്തൽ കെട്ടിയ സ്ഥാപനമുടമ മുരുകേശന് പൊലീസ് നോട്ടീസ് നൽകി. സെക്രട്ടറിയേറ്റിന് മുന്നിലെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന തരത്തിലുള്ള സമരം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നീക്കം. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ വീടുകളിലേക്ക് പൊലീസ് വിളിക്കുന്നതായും സമരക്കാർ ആരോപിച്ചു.
എന്തൊക്കെ സമ്മർദ്ദമുണ്ടായാലും സമരം മുന്നോട്ട് കൊണ്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. പന്തൽ പൊളിച്ചുമാറ്റിയാലും സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.