ഉമ്മൻചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ് യുഡിഎഫിന്‍റെ മുൻനിര നേതാക്കളെല്ലാം പാലായില്‍ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുമ്പോൾ എല്‍ഡിഎഫ് വിട്ടിറങ്ങിയ മാണി സി കാപ്പൻ എംഎല്‍എയും അനുയായികളും യുഡിഎഫ് വേദിയിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തില്‍ ആദ്യ സ്ഥാനാർഥി പ്രഖ്യാപനവും ഇന്നുണ്ടായി. മാണി സി കാപ്പൻ പാലായില്‍ യുഡിഎഫ് സ്ഥാനാർഥി. വലിയ സ്വീകരണമാണ് യുഡിഎഫ് കാപ്പന് പാലായില്‍ നല്‍കിയത്.
പക്ഷേ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് എല്‍ഡിഎഫ് എംഎല്‍എയായ കാപ്പൻ യുഡിഎഫിലേക്ക് പോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറയാൻ മറന്നില്ല. വികസന പ്രവർത്തനങ്ങൾക്ക് പിണറായിയുടെ പിന്തുണയുണ്ടായിരുന്നു എന്നാണ് കാപ്പൻ ഇന്ന് പാലായില്‍ പറഞ്ഞത്. കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയെ ജൂനിയർ മാൻഡ്രേക്ക് എന്ന് കാപ്പൻ വിശേഷിപ്പിക്കുകയും ചെയ്തു.
എൻസിപിയില്‍ നിന്ന് രാജിവെച്ച മാണി സി കാപ്പന്‍റെ പുതിയ പാർട്ടി പ്രഖ്യാപനം നാളെയുണ്ടാകും. എന്നിരുന്നാലും കാപ്പൻ കോൺഗ്രസ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിക്കണം എന്ന ആവശ്യം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നും ഉന്നയിച്ചു. പക്ഷേ എൻസിപി ഇപ്പോഴും എല്‍ഡിഎഫിനൊപ്പമാണ്. എൻസിപിയുടെ കേരളത്തിലെ ഏക മന്ത്രി എകെ ശശീന്ദ്രനും എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരനും എല്‍ഡിഎഫിന് ഒപ്പമാണെന്ന് ആവർത്തിച്ചു പറഞ്ഞു. പക്ഷേ പാലാ സീറ്റ് നഷ്ടമായതിലെ വേദനയും സങ്കടവും ടിപി പീതാംബരൻ മറച്ചുവെച്ചില്ല. എല്‍ഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയില്‍ ടിപി പീതാംബരൻ അത് പരസ്യമായി പറയുകയും ചെയ്തു.
അതിനിടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും കൊച്ചിയിലെ വകസന പദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കേരളത്തിലെ ബിജെപി കൂടുതല്‍ ജനപിന്തുണ നേടണമെന്നും എല്ലാ വിഭാഗക്കാരെയും ആകർഷിക്കണമെന്നും മോദി കൊച്ചിയില്‍ നടന്ന ബിജെപി കോർകമ്മിറ്റി യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്‍റെ ജനക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നും നിർദ്ദേശിച്ചാണ് ഒരു ദിവസത്തെ സന്ദർശനത്തിന് ശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങിയത്. കേരളത്തിലെ സംഘടനാ ചുമതലയുള്ള സിപി രാധാകൃഷ്ണൻ, കേരളത്തിലെ തെരഞ്ഞെടുപ്പ് കാര്യ ചുമതലക്കാരൻ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വന്ത് നാരായണൻ, സംഘടനാ സഹപ്രഭാരി വി സുനില്‍കുമാർ എന്നിവരും കോർ കമ്മിറ്റി യോഗത്തിനെത്തി.
കേരളത്തിലെ തെരഞ്ഞെടുപ്പില്‍ വികസനം ചർച്ച ചെയ്യണമെന്ന ആവശ്യം സിപിഎമ്മും എല്‍ഡിഎഫ് നേതാക്കളും ഉയർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങൾ സജീവമായി നിലനിർത്താൻ ശ്രമം ഇപ്പോഴും തുടരുകയാണ്. ശബരിമല വിഷയത്തില്‍ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി എൻഎസ്എസ് രംഗത്ത് എത്തി. അല്ലാത്ത പക്ഷം എല്‍ഡിഎഫ് സർക്കാരിന്‍റെ നിലപാടില്‍ മാറ്റമില്ലെന്ന് ചിന്തിക്കേണ്ടി വരുമെന്നും എൻഎസ്എസ് വ്യക്തമാക്കി. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന ആവശ്യവുമായി എല്‍ഡിഎഫ് രംഗത്ത് വരുന്നതിനിടെ ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നതിൽ തടസമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ വ്യക്തമാക്കി. എന്നാൽ അതൊരു ക്രമസമാധാന പ്രശ്നമായാൽ കമ്മിഷൻ ഇടപെടുമെന്നും സുനിൽ അറോറ തിരുവനന്തപുരത്ത് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഈസ്‌റ്റർ, വിഷു, റംസാൻ എന്നിവ പരിഗണിച്ച് തീരുമാനിക്കുമെന്നും സിബിഎസ്ഇ പരീക്ഷ തീയതി കൂടി പരിഗണിച്ചാകും തീയതി തീരുമാനിക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. എന്നാല്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ കമ്മിഷൻ തീരുമാനമെടുത്തിട്ടില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ 15000 പോളിംഗ് ബൂത്തുകൾ കൂടി ഇത്തവണ അധികമായി ഉണ്ടാകും. ആകെ 40,771 ബൂത്തുകൾ ഇത്തവണ തെരഞ്ഞെടുപ്പിന് ഉണ്ടാകും. ഓരോ ബൂത്തിലും ആയിരം വോട്ടർമാരെ ഉൾപ്പെടുത്തും. കൊവിഡ് രോഗികൾക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാമെന്നും മലപ്പുറം, വയനാട്, പാലക്കാട് എന്നി മൂന്ന് ജില്ലകൾ പ്രശ്നബാധിതമെന്ന് കണ്ടെത്തിയതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെ നടക്കും. സമൂഹ മാധ്യമങ്ങളെയും വ്യാജ വാർത്തകളെയും നിയന്ത്രിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.