തിരുവനന്തപുരം: വിഎസിന്‍റെ 100-ാം ജന്മദിനം ആയുധമാക്കി സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും പ്രശസ്‌ത സാംസ്‌കാരിക പ്രവര്‍ത്തകനുമായ പിരപ്പന്‍കോട് മുരളി. വിഎസ് ഇല്ലാത്ത അഞ്ച് വര്‍ഷത്തില്‍ പാര്‍ട്ടിയുടെ സ്വഭാവം മാറി. സിപിഎം അതിന്‍റെ മൂല്യങ്ങളെ തകര്‍ത്തുവെന്നും പുതുതലമുറ പാര്‍ട്ടിയിലെത്തുന്നത് പണവും സ്ഥാനവും തേടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
വിഎസ് ഇല്ലാത്ത അഞ്ച് വര്‍ഷത്തില്‍ പാര്‍ട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടായെന്നും മൂല്യങ്ങളെ വിഎസിന്‍റെ അഭാവത്തില്‍ തകര്‍ത്തുവെന്നും പിരപ്പന്‍കോട് മുരളി ഇടിവി ഭാരതിനോട് പറഞ്ഞു.
എല്ലാം തകര്‍ത്തത് പുതുതലമുറ: 2000 ന് മുന്‍പാണ് പുതിയ തലമുറ കമ്മ്യൂണിസ്‌റ്റുകാരുടെ വരവ്. വിഎസിന് ലൈഫ് പണിഷ്‌മെന്‍റ് കൊടുക്കണമെന്ന് പറഞ്ഞവരാണ് ഇന്ന് വിഎസിനെ പുകഴ്ത്തിക്കൊണ്ട് നടക്കുന്നവര്‍. പലപ്പോഴും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നയങ്ങളെ എതിര്‍ക്കുന്നവരായിരുന്നു ഇതൊക്കെ ചെയ്‌തിരുന്നത്. വന്‍കിട കുത്തകകള്‍ക്ക് വേണ്ടിയുള്ള വികസനമാണ് ഇന്ന് നടക്കുന്നതെന്നും സിപിഎം തിരുവനന്തപുരം മുന്‍ ജില്ല സെക്രട്ടറി കൂടിയായിരുന്ന പിരപ്പന്‍കോട് മുരളി വിമര്‍ശിച്ചു.
സ്വകാര്യ ഏജന്‍സികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ലാഭമുണ്ടാക്കാനുള്ള വികസനമാണ് ഇന്ന് നടക്കുന്നത്. വിഴിഞ്ഞം തുറമുഖം ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ അവരെ പഠിപ്പിച്ചെടുക്കാന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. അതുകൊണ്ട് ഏറ്റവും പ്രയോജനമുണ്ടാക്കിയത് കുത്തക മുതലാളിയായ അദാനിയാണ്. തുറമുഖം വേണ്ടെന്നോ വികസനം പാടില്ല എന്നല്ല പറഞ്ഞതിന്‍റെ അര്‍ത്ഥമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ഗസമരം പാര്‍ട്ടിയുടെ തത്വശാസ്ത്രമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി ജനങ്ങള്‍ ആവശ്യം ഉന്നയിക്കുമ്പോഴാണ് സോഷ്യലിസ്‌റ്റ് വികസനം വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക അച്ചടക്കമെവിടെ: പാര്‍ട്ടിക്ക് സാമ്പത്തിക അച്ചടക്കമുണ്ടായിരുന്നു. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ വരുന്നവരാരും വ്യവസായം നടത്തി പണമുണ്ടാക്കുന്നവരല്ല. അവരോ അവരുടെ ബന്ധുക്കളോ അതിന് തയ്യാറായാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ചാത്തുണി മാസ്‌റ്റര്‍ക്കെതിരെയുണ്ടായ നടപടിയെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു.
മിക്കവാറും എല്ലാ സഹകരണ സംഘങ്ങളും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരുടെ കൈയിലാണ്. അവരില്‍ ചില പ്രമാണിമാര്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി പണം സംഘടിപ്പിക്കാന്‍ ബിനാമി ലോണ്‍ ഉള്‍പ്പെടെ നടത്തി. ഇത് ഒരു ദിവസം കൊണ്ടു സംഭവിക്കുന്നതല്ലെന്നും ജി സുധാകരന്‍ പറഞ്ഞത് പോലെ മുളയിലേ നുള്ളാന്‍ കഴിയണമായിരുന്നുവെന്നും അദ്ദേഹം രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. ഇനിയെങ്കിലും അതിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഎസ് ഉള്ളപ്പോള്‍ ഇതൊന്നും നടക്കില്ല: ഇതൊന്നും വിഎസിന്‍റെ കാലത്ത് നടക്കില്ല. ചാത്തുണ്ണി മാസ്‌റ്ററെ പോലെ മഹാനായ മനുഷ്യനെ പോലും സാമ്പത്തിക അച്ചടക്കത്തിന്‍റെ പേരില്‍ പുറത്താക്കിയിട്ടുണ്ട്. മാര്‍ക്‌സിയന്‍ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് പാര്‍ട്ടിക്ക് ഒരു പുനര്‍വിദ്യാഭ്യാസം ആവശ്യമാണെന്നും പണമുണ്ടാക്കാനുള്ള വഴി തേടിയും സ്ഥാനം മോഹിച്ചുമാണ് ഇപ്പോഴുള്ള ചെറുപ്പക്കാര്‍ പാര്‍ട്ടിലേക്ക് വരുന്നതെന്നും പിരപ്പന്‍കോട് മുരളി കുറ്റപ്പെടുത്തി.
കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നേതാക്കള്‍ കാണിക്കുന്ന അപക്വതകള്‍ പകര്‍ത്തുകയാണ്. പണ്ടൊക്കെ കമ്മ്യൂണിസ്‌റ്റുകാരന്‍ ഒരു പ്രദേശത്തെ മാതൃകയായിരുന്നു. എന്നാല്‍ ആ തരത്തിലുള്ള മാതൃകയല്ല ഇന്ന് നമുക്കുള്ളത്. മുകളില്‍ നിന്നാണ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തതെന്നും മുകളില്‍ ശരിയായാല്‍ താഴെ ഈ വൃത്തികേടുകള്‍ കാണിക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സഖാക്കളെ കണ്ടാല്‍ പോലും തിരിച്ചറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.