തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പേട്ട പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി ഇല്ലന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു. സ്‌റ്റേഷനിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ഉദ്യോഗസ്ഥരെ രണ്ട് ദിവസത്തേക്ക് മാറ്റി നിറുത്തുക മാത്രമേ ചെയ്‌തി ട്ടുള്ളൂ എന്നും കമ്മിഷണർ പറഞ്ഞു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി എന്ന വാർത്ത വസ്‌തുത വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ച ഡിവൈഎഫ്‌ഐ (DYFI) നേതാവിന് പിഴയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. നേതാവിന് പിഴയിട്ടതില്‍ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ തള്ളിക്കയറുകയും പൊലീസ് സ്‌റ്റേഷൻ (Police Station) ഉപരോധിക്കുകയും ചെയ്‌തിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ സിപിഎം (CPM) നേതാക്കളും എത്തിയതോടെ പേട്ട പൊലീസ് സ്റ്റേഷനില്‍ സംഘർഷ അന്തരീക്ഷം രൂപപ്പെട്ടിരുന്നു.
ഇതേ തുടർന്നാണ് പേട്ട പൊലീസ് സ്‌റ്റേഷനിലെ എസ്ഐ (Sub Inspector)മാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവർ എം.മിഥുൻ എന്നിവരെ അന്വേഷണത്തിന്‍റെ ഭാഗമായി മാറ്റി നിർത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ പറയുന്നത്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ എസ്ഐമാരെ ജില്ല ക്രൈംബ്രാഞ്ചിലേക്കും (District Crime Branch) ഡ്രൈവർ എം.മിഥുനെ എആർ ക്യാമ്പിലേക്കും സ്ഥലം മാറ്റിയെന്നാണ് ആദ്യം വാർത്തകൾ വന്നത്. ഇതേ തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണർ വിശദീകരണവുമായി രംഗത്ത് എത്തിയത്.
വാഹന പരിശോധനയ്ക്കിടെ ഡിവൈഎഫ്ഐ നേതാവിനെ അസഭ്യം വിളിച്ച് മർദിച്ചെന്നും ഇത് ചോദിക്കാൻ എത്തിയ സിപിഎം നേതാക്കളെ അടിച്ചെന്നുമാണ് ഉദ്യോഗസ്ഥർക്കെതിരായ പരാതി. എന്നാൽ സിപിഎം ജില്ല സെക്രട്ടറി വി.ജോയി എംഎൽഎയുടെ (MLA) സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ നടപടിയെന്നും സിപിഎം നേതാക്കളുടെ നിർദേശങ്ങൾ അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ വാദം കേട്ടില്ലെന്നുമുള്ള ശക്തമായ ആക്ഷേപവും ഉയരുന്നുണ്ട്.
നർക്കോട്ടിക് അസിസ്‌റ്റന്‍റ് കമ്മീഷണർ ബാലകൃഷ്‌ണനാണ് സംഭവത്തിൽ അന്വേഷണ ചുമതല. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ ജോലിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പേട്ട പൊലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉടൻ തന്നെ പരിശോധിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. സിപിഎം പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സിപിഎം നേതാക്കളുടെ പേര് പറയാതെയാണ് കേസെടുത്തതെന്നും ആരോപണമുണ്ട്. എഫ്ഐആർ (FIR) വെബ്സൈറ്റിലും അപ്‌ലോഡ് ചെയ്‌തിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണി മുതല്‍ ഒമ്പത് മണി വരെയായിരുന്നു ഉപരോധം. ഡിവൈഎഫ്‌ഐ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി നിതീഷിനാണ് കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ പിഴയിട്ടത്.
പിഴ ചുമത്തിയതിന് പിന്നാലെ വൈകിട്ട് നിതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പൊലീസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിതീഷിന് പരിക്കേറ്റു. ഇതോടെയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സ്‌റ്റേഷന്‍ ഉപരോധം ആരംഭിച്ചത്.
ചൊവ്വാഴ്‌ച ഓഗസ്‌റ്റ് (August 22) ന് വൈകിട്ട് നാല് മണിയോടെ വാതില്‍ക്കോട്ട പരിസരത്ത് വെച്ചാണ് ഉപരോധത്തിന് ആസ്‌പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധനക്കിടെ ഹെല്‍മെറ്റില്ലാതെ എത്തിയ നിതീഷിനെ പൊലീസ് തടഞ്ഞു.
സംഭവത്തിന് പിന്നാലെ പേട്ട എസ്‌ഐമാരായ അഭിലാഷും അസീമും ഇയാള്‍ക്ക് പിഴ ചുമത്തി. എന്നാല്‍ താന്‍ ഡിവൈഎഫ്ഐ നേതാവാണെന്നും അത്യാവശ്യമായി ഒരിടം വരെ പോകുകയാണെന്നും നിതിന്‍ പറഞ്ഞു. ഹെല്‍മെറ്റില്ലെങ്കില്‍ പിഴ അടക്കല്‍ നിര്‍ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരും നിതിനും തമ്മില്‍ വാക്കേറ്റമുണ്ടായി.
പിന്നാലെ പിഴ അടക്കുന്നതിനുള്ള നോട്ടിസ് നല്‍കുകയും ചെയ്‌തു. വൈകിട്ട് ആറ് മണിയോടെ പൊലീസ് തന്നെ അസഭ്യം വിളിച്ചെന്ന പരാതിയുമായി നിതീഷ് പൊലീസ് സ്‌റ്റേഷനിലെത്തി. ഒരു സംഘം യുവാക്കളാണ് നിതീഷിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. വാഹന പരിശോധനക്കിടെ നിതീഷിനെ എസ്‌ഐമാര്‍ അസഭ്യം പറഞ്ഞുവെന്നാരോപിച്ച സംഘം പൊലീസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
ഇതോടെ പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. സംഘര്‍ഷത്തില്‍ നിതീഷും സിപിഎം (CPM) പേട്ട നാലുമുക്ക് ബ്രാഞ്ച് സെക്രട്ടറി കിഷോറിനും പരിക്കേറ്റിരുന്നു.