തിരുവനന്തപുരം: കേരള ജനതയ്ക്ക് മുന്നിൽ അവിശ്വാസ പ്രമേയം വിജയിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വസ്തുതകളുടെ വെളിച്ചത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുണ്ടായിരുന്നില്ല. മുഖ്യമന്ത്രി എന്താണ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞതെന്ന് ജനങ്ങൾക്ക് മനസിലായിട്ടില്ല. വൈകുന്നേരങ്ങളിലെ പത്ര സമ്മേളനത്തിന്‍റെ തനിയാവർത്തനമായിരുന്നു നിയമസഭയിലും ഉണ്ടായത്. മടിയിൽ കനമുള്ളതുകൊണ്ടാണ് മറുപടി പറയാൻ മടിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ പ്രഭവകേന്ദ്രമായി മാറി. എ.ഐ.എ അറസ്റ്റ് ചെയ്യാൻ പോകുന്ന ആദ്യ മന്ത്രിയാകും കെ.ടി.ജലീലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വർഗീയ വിഷം ചീറ്റുന്ന പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. ബി.ജെ.പിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കാനുള്ള ശ്രമമാണിത്. കോർപറേറ്റുകളെ സഹായിക്കാനുള്ള തീരുമാനങ്ങളാണ് സർക്കാരിന്‍റേതെന്ന് എല്ലാവർക്കുമറിയാം. കേരളം കണ്ട മുണ്ടുടുത്ത സ്റ്റാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മുല്ലപ്പള്ളി ആരോപിച്ചു. വരും കാലത്ത് കോൺഗ്രസ് പ്രതിപക്ഷമാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ഏകദിന ഉപവാസ സമരം കെ.പി.സി.സി ആസ്ഥാനത്ത് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. സർക്കാരിനെ താഴെയിറക്കാനുള്ള അന്തിമ സമരത്തിന്‍റെ തുടക്കമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.