തിരുവനന്തപുരം : ഉത്തരവാദപ്പെട്ട ചിലർ അടുത്തകാലത്ത് നടത്തിയ പ്രവാചക നിന്ദയിലൂടെ നാടിൻറെ സൗഹൃദ പാരമ്പര്യമാണ് ചോദ്യം ചെയ്യപ്പെട്ടതെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി. രാജ്യം ലോകത്തിനുമുന്നിൽ തലകുനിക്കേണ്ട അവസ്ഥയുണ്ടായി. ഇത്തരം കാര്യങ്ങള്‍ ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണമെന്നും ബലിപെരുന്നാളിനോടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ അദ്ദേഹം പറഞ്ഞു.
വിവിധ മതങ്ങളും അവരുടെ ആചാര്യന്മാരും ആദരിക്കപ്പെടണം, ബഹുമാനിക്കപ്പെടണം. അവരെ നിന്ദിക്കാൻ പാടില്ല. പ്രവാചകനെ അധിക്ഷേപിച്ച് ആർക്കും മുസൽമാന്‍റെ വിശ്വാസം തകർക്കാനാവില്ല.
പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനമാണ്. സമൂഹത്തെ ഭിന്നിപ്പിച്ച് ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമം. ഇത്തരം സംഭവങ്ങളിൽ പ്രകോപിതരാകരുത്.
Also read: ത്യാഗ സ്‌മരണയില്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍
ഗ്യാൻ വ്യാപി മസ്‌ജിദ് പള്ളിയായും, കാശി വിശ്വനാഥ ക്ഷേത്രം അമ്പലമായും നിലകൊള്ളണം.നമ്മുടെ നാടിന് ഉന്നതമായ മതസൗഹാർദ പാരമ്പര്യം ഉണ്ട്. ഉയര്‍ന്ന സഹനത്തിന്‍റെ പ്രവാചക സ്നേഹമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും ഡോ.വി.പി.സുഹൈബ് മൗലവി ബലിപെരുന്നാൾ ആശംസ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.