തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള സർക്കാരിന്‍റെ നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. അഴിമതി തടയാനുള്ള സംസ്ഥാനത്തെ എല്ലാ സംവിധാനങ്ങളും നിയമങ്ങളും സർക്കാർ ഇല്ലാതാക്കുകയാണെന്നും അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സ്‌പീക്കർ നോട്ടീസിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
രൂക്ഷമായ ആരോപണമാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചത്. നാല് കേസുകൾ ലോകായുക്തക്ക് മുമ്പിൽ എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി പേടിച്ചു. എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ കേസുകൾ വന്നത് കൊണ്ടാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു.
സമീപനാളുകളിൽ കേരളം ഏറ്റവും അധികം ചർച്ച ചെയ്ത ലോകായുക്ത ഭേദഗതി ചർച്ചയാക്കി സർക്കാരിനെ കടന്നാക്രമിക്കാനായിരുന്നു പ്രതിപക്ഷ നീക്കം. ഗവർണർ ഒപ്പുവെച്ച ഓർഡിനൻസിൽ നിരാകരണ പ്രമേയത്തിന് പകരം അടിയന്തര പ്രമേയം കൊണ്ടുവന്നതിനെ ചോദ്യം ചെയ്ത സർക്കാർ, നിയമഭേദഗതിയിലൂടെ ഭരണഘടന ഉത്തരവാദിത്വം നിർവഹിക്കുകയായിരുന്നുവെന്ന് വാദിച്ചു.
നിയമസഭ പാസാക്കിയ നിയമം ഭരണഘടന വിരുദ്ധമെന്ന് പറയുന്ന മന്ത്രിയുടെ വാദം തന്നെ ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. പല്ലും നഖവും പറിച്ചെടുത്ത ലോകായുക്ത നിയമത്തിന് ഇനി എന്ത് പ്രസക്തിയെന്നും പ്രതിപക്ഷം ചോദിച്ചു.
അതേസമയം ലോകായുക്തയെ അസ്ഥിരപ്പെടുത്തുക സർക്കാർ ലക്ഷ്യമല്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. കേന്ദ്രം പാസാക്കിയ ലോക്‌പാലിലും, മറ്റു സംസ്ഥാനങ്ങളിലും ഇല്ലാത്ത നിയമത്തിന്‍റെ വകുപ്പിന്‍റെ ഭരണഘടനാ പ്രശ്‌നമാണ് സർക്കാർ ആയുധമാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇതോടെയാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.