തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ കാലിലല്ല, ഉമ്മന്‍ചാണ്ടി ഉദ്യോഗാര്‍ഥികളുടെ കാലിലാണ് വീഴേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നിട്ട് പറയണം എല്ലാ കഷ്ടത്തിനും കാരണം താന്‍ തന്നെയാണെന്നും മാപ്പ് നല്‍കണമെന്നും. മുട്ടില്‍ ഇഴയേണ്ടതും മറ്റാരുമല്ല. യൂണിഫോം സേനകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചത് ആരുടെ കാലത്താണെന്നും അതിന് 2014 ല്‍ പിഎസ്‌സി ചെയര്‍മാന് കത്ത് എഴുതിയ ആരോഗ്യ മന്ത്രി ആരായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്‍ജെഡി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തതും ആരുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ ദിവസം പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ സമരപന്തലില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലില്‍ വീണ് സമരക്കാര്‍ അപേക്ഷിച്ച സംഭവത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
2002ല്‍ ഉമ്മന്‍ ചാണ്ടി യുഡിഎഫ് കണ്‍വീനര്‍ ആയിരിക്കെയാണ് അന്നത്തെ സര്‍ക്കാരിനോട് തസ്തിക വെട്ടിച്ചുരുക്കലിനും നിയമന നിരോധനത്തിനും യുഡിഎഫ് ശുപാര്‍ശ ചെയ്തത്. അത് ആര്‍ക്ക് മറക്കാനാകും. ജീവനക്കാരെയും ബഹുജനങ്ങളെയും തമ്മിലടിപ്പിക്കാന്‍ അന്ന് എന്തൊക്കെ കുപ്രചരണങ്ങള്‍ നടത്തി. കുട്ടികളെ എന്നും സൗജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന പ്രസ്താവന അന്ന് യുഡിഎഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടി തന്നെയല്ലേ നടത്തിയത്. ആ നിലപാടൊക്കെ ഇപ്പോഴുമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഇത്തരം പ്രചാരണങ്ങളുമായി രംഗത്തുവന്നത് കണ്ടു. സത്യം വിളിച്ചുപറയുന്ന കണക്കുകളാണ് ഇതിനുള്ള മറുപടി. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നാല് വര്‍ഷം ഏഴ് മാസ കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ ഇതേ കാലയളവില്‍ 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്.
പൊലീസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലയളവില്‍ 13,825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ ഇതേ കാലയളവില്‍ 4,791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. എല്‍ഡി ക്ലാര്‍ക്ക് നിയമനത്തില്‍ 2016-20 കാലയളവില്‍ 19,120 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. 2011-16 കാലയളവില്‍ ഇത് 17,711 ആയിരുന്നു. കൊവിഡ് അടക്കമുള്ള സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.