തിരുവനന്തപുരം: മസാല ബോണ്ട് സംബന്ധിച്ച് പ്രതിപക്ഷം സ്പീക്കർക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നോട്ടീസിന്മേല്‍ ചര്‍ച്ചയാകാമെന്ന് ഭരണപക്ഷം അറിയിച്ചു. കിഫ്ബി ധനസമാഹരണത്തിനായി പുറത്തിറക്കിയ മസാല ബോണ്ടിന്‍റെ ദുരൂഹതയും വ്യക്തത ഇല്ലായ്മയും ഉയർന്ന പലിശ നിരക്ക് മൂലം സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക ഭാരവും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്‍റ ആവശ്യം.
പൊലീസ് സേനയുടെ ആധുനികവത്ക്കരണത്തിന്‍റെ ഭാഗമായി 136 കോടി രൂപ ചിലവിട്ടതായി മുഖ്യമന്ത്രി. തീരദേശ പരിപാലന നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 18 തീരദേശ പൊലീസ് സ്റ്റേഷനുകളിൽ ഇന്‍റലിജന്‍സ് സംവിധാനം ആരംഭിച്ചു. സോഷ്യൽ മീഡിയ വഴി ഭീകരവാദം ശക്തിപ്രാപിക്കുന്നത് തടയാൻ പൊലീസ് ശക്തമായി ഇടപെടുന്നുണ്ട്. സൈബർ വിഭാഗം ഇക്കാര്യം നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കാർഷിക കടങ്ങളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടിയ തീരുമാനം ഉത്തരവായി പുറത്തിറക്കുന്നതിൽ വന്ന വീഴ്ച, സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി, ക്രമസമാധാന തകർച്ച, കർഷക ആത്മഹത്യ , പ്രളയാനന്തര പുനർനിർമ്മാണം എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയും. ആരോഗ്യ മന്ത്രി കെ കെ ശൈലജ സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്കുകൾ ഏകീകരിക്കാനുള്ള നടപടികൾ വിശദമാക്കി. ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കാനുള്ള നിർദ്ദേശവും നൽകി. സ്വാശ്രയ കോളജുകളിലേക്കുള്ള ഫീസ് നിർണയവുമായി ബന്ധപ്പെട്ടുള്ള ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.