തിരുവനന്തപുരം: പോക്സോ കേസിൽ ഇരയായവർക്ക് വിവിധ പദ്ധതികളുമായി സംസ്ഥാന വനിതാ സാമൂഹിക നീതി വകുപ്പ്. പോക്സോ കേസുകൾ ശാസ്ത്രീയമായി കൈകാര്യം ചെയ്‌ത് നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുക, നിർഭയ സെല്ലിനോട് ചേർന്ന് ലീഗൽ ഡെസ്‌ക് പ്രവർത്തനം ആരംഭിക്കുക, 12 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് മെച്ചപ്പെട്ട ഗൃഹന്താരിക്ഷം നൽകി പരിപാലിക്കുക, തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ എസ്.ഒ.എസ് മാതൃകയിൽ കെയർ ഹോം പ്രവർത്തിക്കുക, നിർഭയ വിമൻ ആൻ്റ് ചിൽഡ്രൻ ഹോമിന് പുറത്തുള്ള ഇരകൾക്ക് പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മ്യൂണിറ്റി ബേസ്‌ഡ് റീഹാബിലിറ്റേഷൻ ആരംഭിക്കുക എന്നിവയാണ് പുതിയ പദ്ധതികൾ.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. നിർഭയ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളും മന്ത്രി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ചെറുക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് കുടുംബങ്ങളിൽ നിന്നാരംഭിക്കണമെന്ന് മന്ത്രി പറഞ്ഞു.