തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അവസാനം കൊല്ലപ്പെട്ട ജയമാധവന്‍റെ മരണം കൊലപാതകമെന്ന് ഫോറൻസിക് റിപ്പോർട്ട്. തലയ്‌ക്കേറ്റ പരിക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചുവെന്ന് അറിയാനാണ് ഫോറൻസിക് പരിശോധന നടത്തിയത്. ഫോറൻസിക് സംഘത്തിന്‍റെ റിപ്പോർട്ട് നാളെ കോടതിൽ സമർപ്പിക്കും. അസ്വഭാവിക മരണം എന്ന് കാട്ടി രജിസ്റ്റർ ചെയ്‌ത കേസിൽ ഇനി കൊലക്കുറ്റം ചുമത്തുവാൻ അന്വേഷണ സംഘം കോടതയിൽ അപേക്ഷ നൽകും.
കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജേഷ്‌ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2017 ഏപ്രില്‍ രണ്ടിനാണ് ജയമാധവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 ഏപ്രിൽ രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമായിരുന്നു കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരുടെ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി.
എന്നാൽ കരമന സ്റ്റേഷനിൽ പോയില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻ നായർ ആവശ്യപ്പെട്ടെന്നുമാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുദ്ധ്യം ആദ്യ സംഘം പരിശോധിച്ചില്ല. രണ്ടാമത് അന്വേഷിച്ച സംഘമാണ് ഈ വിവരങ്ങൾ വിശദമായി പരിശോധിച്ചത്.