തിരുവനന്തപുരം: കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കുന്നതിന് മുമ്പ് എല്ലാവരുമായി ചര്‍ച്ച നടത്തുമെന്ന് കെ. മുരളീധരന് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ഉറപ്പ്. മുരളീധരനുമായി ഇന്ദിരഭവനില്‍ നടത്തിയ ചര്‍ച്ചയിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം കര്‍ശനമായി നടപ്പാക്കണമെന്ന് മുരളീധരന്‍ മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടു. ചില കാര്യങ്ങളിലുള്ള അതൃപ്‌തി മാത്രമാണ് മുരളീധരന്‍ പങ്കുവച്ചതെന്നും പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ നിലവില്‍ ഉള്ളുവെന്നും ചര്‍ച്ചയ്ക്കു ശേഷം മുല്ലപ്പള്ളി പറഞ്ഞു.
പുനഃസംഘടനയില്‍ അതൃപ്‌തിയറിയിച്ച് കെ.മുരളീധരന്‍ ഇന്നലെയാണ് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കിയത്. ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം കാറ്റില്‍ പറത്തുന്നുവെന്നായിരുന്നു മുരളിധരന്‍റെ പരാതി. അടൂര്‍ പ്രകാശ്, വി.എസ് ശിവകുമാര്‍, എ.പി അനില്‍ കുമാര്‍ എന്നിവരെ കെപിസിസി ഭാരവാഹികളാക്കാനുള്ള രമേശ് ചെന്നിത്തലയുടെ നീക്കത്തിനെതിരെയായിരുന്നു ഐ ഗ്രൂപ്പില്‍ നിന്നുള്ള മുരളീധരൻ്റെ ഒളിയമ്പ്. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി പ്രവര്‍ത്തകസമിതി അംഗം എ.കെ ആൻ്റണി എന്നിവരുമായി കെ.മുരളീധരന്‍ കൂടിക്കാഴ്ച നടത്തിയത്.