തിരുവനന്തപുരം : മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. മണിപ്പൂരില്‍ നിന്നും തൈക്കാട് ഗവണ്‍മെന്‍റ് മോഡല്‍ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായി ചേര്‍ന്ന ഹൊയ്‌നെജെം വായ്‌പേയ് എന്ന ജെജെമിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. കലാപ കലുഷിതമായ മണിപ്പൂരില്‍ നിന്നും കേരളത്തിലെത്തിയ ജെജെമിന്‍റെ വാര്‍ത്ത മുന്‍പ് ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
More Read : ജെജെമിന് ഇത് പുതുജീവിതം ; കലാപ കലുഷിത മണിപ്പൂരില്‍ നിന്ന് കളിചിരികളിലേക്കുള്ള മടക്കം
" മണിപ്പൂരിലെ പ്രശ്‌നത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ നടന്നിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിന്‍റെ മകളായി ദത്തെടുത്ത ജെജെമിനെ കാണാൻ മന്ത്രിയെത്തിയത്. സര്‍ക്കാര്‍ എല്ലാ പിന്തുണയും സഹായവും ജെജെമിന് നൽകും. മന്ത്രി ശിവൻ കുട്ടി പറഞ്ഞു."
" സ്‌കൂള്‍ അധികൃതര്‍ എല്ലാ സംരക്ഷണവും നൽകി വരികയാണ്. ടിസി ഇല്ലാതെ അഡ്‌മിഷന്‍ നൽകുന്നതിനുള്ള അനുവാദം സര്‍ക്കാരിനോട് തേടിയിരുന്നു. അതിന് അനുവാദം നൽകിയ സര്‍ക്കാര്‍ ജെജെമിന് യൂണിഫോം അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്‌തുകൊടുത്തു. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ജെജെം മലയാളം പഠിച്ച് വരികയാണ്. സഹപാഠികളുമായി ജെജെം നല്ല സൗഹൃദത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു".
മണിപ്പൂരിലെ അതിര്‍ത്തിയിലെ ഗ്രാമത്തിലാണ് ജെജെം ജനിച്ചു വളർന്നത്. അതിര്‍ത്തി ജില്ലയായ കാങ്‌പോക്‌പിയിലെ നാഖുജങ് ഗ്രാമത്തിലെ വീട് കലാപത്തിൽ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. ജെജെമിന്‍റെ അമ്മയും അച്ഛനും സഹോദരങ്ങളും ബന്ധുക്കളും മണിപ്പൂരിലാണ്. ഒരു ബന്ധുവിന്‍റെ സഹായത്തിലാണ് ജെജെം ഇവിടെയെത്തിയത്.
കത്തിപ്പടരുന്ന കലാപത്തിന്‍റെ ചൂടില്‍ നിന്ന് പഠിക്കാന്‍ മിടുക്കിയായ മകളെ ബന്ധുവും തിരുവനന്തപുരത്ത് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനുമായ ലുംബി ചാങ്ങിന്‍റെ സംരക്ഷണത്തിലേക്ക് അയച്ചിരിക്കുകയാണ് ജെജെമിന്‍റെ മാതാപിതാക്കളായ മാംഗ്ദോയ് - ആചോയ് ദമ്പതികള്‍.
രക്ഷകനായി ബന്ധു : തിരുവനന്തപുരത്ത് ആദായ നികുതി ഉദ്യോഗസ്ഥനായ ലുംബി ചാങ്ങിന്‍റെ വീടും കലാപകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു. കര്‍ഷകരായ ജെജെമിന്‍റെ മാതാപിതാക്കള്‍ ഇപ്പോഴും അഭയാര്‍ഥി ക്യാമ്പില്‍ തുടരുകയാണ്. ആക്രമണത്തില്‍ വീടിനോടൊപ്പം ജെജെമിനെ സംബന്ധിക്കുന്ന എല്ലാ രേഖകളും കത്തിനശിച്ചിരുന്നു. മുന്‍പ് പഠിച്ചിരുന്ന സ്‌കൂളിലെ ഐഡി കാര്‍ഡ് മാത്രമാണ് ബാക്കിയായത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ മെയ്‌തി-കുക്കി സമുദായക്കാര്‍ തമ്മിലാണ് വംശീയ കലാപം നടന്നത്. കലാപത്തില്‍ ഇതിനോടകം 150ലധികം പേര്‍ കൊല്ലപ്പെട്ടു.
മെയ് മൂന്നിന് പട്ടികവര്‍ഗ പദവിക്കായി മെയ്‌തി സമുദായത്തിന്‍റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതോടെയാണ് കലാപത്തിന് തുടക്കമായത്. പിന്നീടുള്ള ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ മോശമായി. കലാപകാരികള്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്‌തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് തീ വയ്‌ക്കാനും കലാപകാരികള്‍ ശ്രമം നടത്തിയിരുന്നു. ആയിരത്തിലധികം വരുന്ന ജനക്കൂട്ടം വീടുകള്‍ കത്തിക്കാന്‍ ശ്രമിച്ചത്. മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ കലാപം അതിരൂക്ഷമായി തുടരുകയാണ്. ക്രമസമാധാന നില തകരാതിരിക്കാന്‍ ഇന്‍റർനെറ്റ് ഉള്‍പ്പടെയുള്ള പല സേവനങ്ങളും നിരോധിച്ചിരുന്നു.