തിരുവനന്തപുരം: സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ വീടിന് നേരെയുണ്ടായ ആക്രമണം ബിജെപി നേതൃത്വത്തിന്‍റെ അറിവോടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജില്ല കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലുള്ള ഒരു പ്രതിയുടെ വീട് നെയ്യാറ്റിന്‍കര പെരുമ്പഴുതൂരിൽ ആണ്. ഇയാളെ ചോദ്യം ചെയ്‌താല്‍ വീട് ആക്രമണത്തിന്‍റെ യഥാർഥ പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നും മന്ത്രി. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ആക്രമണം നടന്ന ആനാവൂര്‍ നാഗപ്പന്‍റെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
നാട്ടിൽ നിലകൊള്ളുന്ന സമാധാന അന്തരീക്ഷം നശിപ്പിക്കാൻ വേണ്ടി ചിലർ നടത്തുന്ന നീക്കമാണ് ആക്രമണത്തിന് പിന്നില്‍. പൊതുസമൂഹം ഇതിനെ ചെറുത്ത് തോൽപ്പിക്കുമെന്നും പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ പറഞ്ഞു.
പാര്‍ട്ടി ജില്ല സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറുണ്ടായ സമയം വീട്ടില്‍ ആനാവൂര്‍ നാഗപ്പന്‍റെ മകന്‍ ദീപു, ഭാര്യ, മകള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ കാര്‍ എടുക്കാന്‍ എത്തിയപ്പോഴാണ് ആക്രമണം നടന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് മകന്‍ ദീപു വ്യക്തമാക്കി.
ഇന്നലെ(27.08.2022) രാത്രിയോടെയാണ് തിരുവനന്തപുരം സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ വീടിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ആനാവൂര്‍ നാഗപ്പന്‍റെ കിടപ്പ് മുറിക്ക് നേരെയുണ്ടായ ആക്രമണം ഗൗരവമായാണ് കാണുന്നതെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ വ്യക്തമാക്കി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.