തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം നടത്തിയ ഭക്ഷ്യസുരക്ഷ പരിശോധനകളിൽ അപാകത കണ്ടെത്തിയത് 395 സ്‌കൂളുകളിൽ. ഈ സ്‌കൂളുകളിലെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കാൻ നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ തുറന്നതിന് പിന്നാലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്.
12,306 സ്‌കൂളുകളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടത്. ഇതില്‍ 7149 സ്‌കൂളുകളിൽ അധികൃതർ നേരിട്ടെത്തി പരിശോധന നടത്തി. 6754 സ്‌കൂളുകളിൽ അപാകതകൾ കണ്ടെത്തിയില്ല. പാചക തൊഴിലാളികൾക്ക് ആരോഗ്യ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്ത ഇടങ്ങളിൽ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
സ്‌കൂളുകളിൽ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോർ മുറി, മാലിന്യനിർമാർജന സംവിധാനം എന്നിവ ഉറപ്പുവരുത്തണം. പാചക തൊഴിലാളികൾക്ക് ഹെഡ് ക്യാപ്പ്, ഏപ്രൺ, ഗ്ലൗസ് എന്നിവ ഉറപ്പാക്കണം. അടുക്കളയിൽ മതിയായ സ്ഥലസൗകര്യവും ഉണ്ടാകണം. മന്ത്രിമാരായ വി ശിവൻകുട്ടിയും, ജി ആർ അനിലും സ്‌കൂളുകളിൽ നേരിട്ടെത്തി കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്.
ഇതിനിടെ കോട്ടൺഹിൽ ഗവൺമെൻ്റ് എൽ പി എസിൽ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ മന്ത്രി ജി ആർ അനിലിന് പാത്രത്തിൽ നിന്ന് തലമുടി ലഭിച്ചിരുന്നു. പരിശോധനകൾ തുടരുമെന്നും കുടിവെള്ള പരിശോധനയ്‌ക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
Also read: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഭക്ഷ്യ സുരക്ഷ പരിശോധന തുടരും