തിരുവനന്തപുരം: കഴിഞ്ഞദിവസം(25-12-23) ബി ജെ പി യിൽ ചേർന്ന നടനും സംവിധായകനുമായ മേജർ രവിക്കും കോൺഗ്രസ് നേതാവ് സി രഘുനാഥിനും നേതൃത്വ പദവികൾ. മേജർ രവിയെ ബി ജെ പി യുടെ സംസ്ഥാന ഉപാധ്യക്ഷനാക്കി സി രഘുനാഥിന് ദേശിയ കൗൺസിൽ അംഗത്വവും നൽകി(Major Ravi And C Reghunath On Top Position In Kerala Bjp).
ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഇരുവർക്കും പാർട്ടിയിൽ നേതൃത്വപരമായ സ്ഥാനമാനങ്ങൾ നൽകിയത്. ബി ജെ പി യുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് പുറത്തിറക്കിയ ഓഫീസ് ഓര്‍ഡിലാണ് ഇരുവരെയും പുതിയ ചുമതലകളിലേക്ക് കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശം ചെയ്‌തത്. ഇന്നലെ ഡൽഹിയിലെത്തി ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയിൽ നിന്നാണ് ഇരുവരും ബി ജെ പി അംഗത്വം സ്വീകരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സി രഘുനാഥ്. ഏറെ നാൾ കണ്ണൂർ ഡി സി സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് വിടുന്നുവെന്ന സൂചന സി രഘുനാഥ് നേരത്തെ തന്നെ തന്‍റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കെ പി സി സി പ്രസിഡന്‍റെ കെ സുധാകരന്‍റെ അടുത്ത അനുയായിയായിരുന്ന സി രഘുനാഥ് പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ബന്ധമാണ് അവസാനിപ്പിച്ചത്.