തിരുവനന്തപുരം : സംസ്ഥാനത്ത് സത്രീധന പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം നേതാവ് പി.കെ ശ്രീമതി ടീച്ചര്‍. സംഭവത്തിന് പിന്നിലുള്ളവര്‍ കണ്ണിൽ ചോരയില്ലാത്തവരാണ്. കാട്ടുമ്യഗങ്ങൾ പോലും ലജ്ജിച്ച് തല താഴ്ത്തും. പെൺകുട്ടികളെ പച്ചയ്ക്ക് തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുതെന്നും പി.കെ ശ്രീമതി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
'കാടത്തം അവസാനിപ്പിക്കണം'
ആചാരങ്ങളിൽ മാറ്റം വരേണ്ടതുണ്ട്. വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്‍റെ വീട്ടിലേക്ക് വരട്ടെ. കണ്ണൂരിൽ മുസ്ലിം കുടുംബങ്ങളില്‍ ഇത്തരം രീതിയാണെന്നും അവര്‍ പറഞ്ഞു.
ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാർത്തി തീർക്കാൻ തികച്ചും നിസ്സഹായരായ പെൺകുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂ.
അപരിചിതമായ ഭർതൃ വീട്ടിൽ പൊന്നും പണവുമായി പെൺകുട്ടി എത്തി അവരോടൊപ്പം ജീവിതകാലം മുഴുവൻ ചെലവഴിക്കണം. അവൾ ജോലി ചെയ്ത് കിട്ടുന്ന വരുമാനവും അവിടെ തന്നെ ചെലവഴിക്കേണ്ട സ്ഥിതിയാണെന്നും പി.കെ ശ്രീമതി പറയുന്നു.
പി.കെ ശ്രീമതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം.
#Savethegirls ആചാരങ്ങളിൽ മാറ്റം വരണം. വിവാഹം കഴിഞ്ഞാൽ വരൻ വധുവിന്‍റെ വീട്ടിലേക്ക് വരട്ടെ. ഞങ്ങളുടെ കണ്ണൂരിൽ മുസ്ലീം കുടുംബങ്ങളിലെ ആചാരം പോലെ. കണ്ണിൽ ചോരയില്ലാത്തവർ. കാട്ടുമ്യഗങ്ങൾ പോലും ലജ്ജിച്ച് തല താഴ്ത്തും. പെൺകുട്ടികളെ പച്ചക്ക് തിന്നുന്ന പിശാചുക്കളെ വെറുതെ വിടരുത്.
ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാർത്തി തീർക്കാൻ തികച്ചും നിസ്സഹായരായ പെൺകുട്ടികളെ കുരുതി കൊടുക്കുന്ന കാടത്തം അവസാനിപ്പിച്ചേ തീരൂ.
അപരിചിതമായ ഭർതൃവീട്ടിൽ പൊന്നും പണവുമായി പെൺകുട്ടി എത്തി അവരോടൊപ്പം ജീവിതകാലം മുഴുവൻ ചിലവഴിക്കണം. അവൾ ജോലി ചെയ്ത് കിട്ടുന്ന വരുമാനവും അവിടെ തന്നെ ചെലവഴിക്കണം.
ALSO READ: സ്ത്രീധന പീഡനം തടയാൻ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
പെണ്മക്കളെ വളർത്തി പഠിപ്പിച്ച് ഒരു ജോലിയുമായാൽ വിവാഹം. വിദ്യാഭ്യാസം കുറവാണെങ്കിലും മനസാക്ഷിക്കുത്തില്ലാതെ പെൺപണം ചോദിക്കുന്ന വരന്‍റെ മാതാപിതാക്കൾ.
നിവൃത്തിയില്ലാതെ കടം വാങ്ങി ആയാലും സ്ത്രീധനവും കൊടുത്ത് മകളുടെ നെഞ്ചുനിറയെ ആഭരണവും വാങ്ങിയിട്ട് ദുരഭിമാനത്തോടെ ഞെളിഞ്ഞ് നിൽക്കുന്ന വധുവിന്‍റെ രക്ഷകർത്താക്കൾ.
ഒന്നോ രണ്ടോ പെണ്മക്കളുണ്ടെങ്കിൽ വിവാഹത്തോടെ വീടും കുടിയും നഷ്ടപ്പെടുന്നവർ കേരളത്തിൽ എത്രയായിരം പേർ? ഇങ്ങനെ ഭർതൃവീട്ടിൽ അയക്കപ്പെട്ട പല പെൺകുട്ടികൾക്കും നേരിടേണ്ടിവരുന്നതോ നിന്ദയും അതിക്രൂരമായ പീഡനവും.
ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന ഇത്തരം സംഭവങ്ങൾ വർധിക്കുന്നത് നമുക്ക് ചെറിയ അപമാനമല്ല ഉണ്ടാക്കി വയ്ക്കുന്നത്. ന്യായം നോക്കിയാൽ വരന്‍റെ വീട്ടുകാർ വധുവിന്‍റെ മാതാപിതാക്കൾക്ക് ആണ് പണം കൊടുക്കേണ്ടത്.
ഇനി അതല്ലെങ്കിൽ വിവാഹം കഴിഞ്ഞാൽ വരൻ പെൺകുട്ടിയുടെ വീട്ടിൽ വന്ന് താമസിക്കട്ടെ. പെൺകുട്ടിക്ക് മാനസിക സംഘർഷവുമുണ്ടാകില്ല. പെൺകുട്ടിയുടെ ജീവന് സുരക്ഷിതത്വവുമുണ്ടാകും.