തിരുവനന്തപുരം: മന്ത്രിമാരുടെ ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളിൽ എൽഇഡി ലൈറ്റുകൾ ഘടിപ്പിക്കുന്നതിന് നിരോധനം (LED Flash Light Ban Including Ministers Vehicles) ഏർപ്പെടുത്തി സർക്കാർ ഉത്തരവ് (Kerala Government Order On LED Flash Light Usage). ഇനി മുതൽ ഇത്തരം എൽ ഇ ഡി ലൈറ്റുകൾ ഘടിപ്പിച്ചാൽ 5,000 രൂപ പിഴ (Vehicles Led Flash light Using Fine) ഈടാക്കാനാണ് തീരുമാനം. അനധികൃതമായി ഘടിപ്പിക്കുന്ന ഓരോ ലൈറ്റിനും പ്രത്യേകം പിഴ ഈടാക്കും.
ഹൈക്കോടതി (Kerala High Court) നിർദേശം അനുസരിച്ചാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിമാരുടെ വാഹനങ്ങളുടെ മുകളിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുന്നത് നേരത്തെ തന്നെ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബമ്പറിൽ എൽഇഡി ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.
നിലവിൽ നിയോൺ നാടകൾ, ഫ്ലാഷ് ലൈറ്റുകൾ, മൾട്ടികളർ എൽഇഡി, എന്നിവയുടെ ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്. അതേസമയം, വാഹനങ്ങളിൽ അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആർടിഒമാരിൽ നിന്ന് പ്രത്യേക അനുമതി തേടാം. എതിരെ വരുന്ന വാഹനങ്ങളിലേക്ക് വെളിച്ചം വീഴാത്ത തരത്തിൽ ആകണം ഇവ ഘടിപ്പിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്.
നിയമവിരുദ്ധമായി എൽഇഡി ഫ്ലാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ല സർക്കാർ വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നേരത്തെ നിർദേശം നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കുമായിരുന്നു ഹൈക്കോടതി നിർദേശം നൽകിയത്. മറ്റ് സംസ്ഥാനങ്ങളിലെ സർക്കാർ വാഹനങ്ങൾ എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച് കേരളത്തിൽ എത്തിയാലും നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം.
സ്വകാര്യബസുകളെ പൂട്ടാന്‍ എംവിഡി: സമയവും റൂട്ടും തെറ്റിച്ച് ഓടുന്ന സ്വകാര്യ ബസുകള്‍ക്കതിരെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ് (MVD Action Against Private Bus). തിരുവനന്തപുരം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായാണ് നടപടി. ഇതിന്‍റെ ഭാഗമായി കിഴക്കേകോട്ടയിലും തമ്പാനൂരും എംവിഡി സ്‌ക്വാഡ് ഇന്നാണ്(ഓഗസ്റ്റ് 21) പ്രവര്‍ത്തനം ആരംഭിച്ചത്. ചീഫ് സോണൽ ട്രാഫിക് ഓഫിസർ ജേക്കബ് സാം ലോപ്പസിൻ്റെ അധ്യക്ഷത ചേര്‍ന്ന യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനിച്ചത്. പെർമിറ്റ് ലംഘിച്ച് നഗരത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന പ്രൈവറ്റ് ബസുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായാണ് തീരുമാനം.
കിഴക്കേക്കോട്ട, തിരുമല, പാളയം, വട്ടിയൂർക്കാവ്, ഉള്ളൂർ, ഓവർബ്രിഡ്‌ജ്, വെള്ളയമ്പലം, മണ്ണന്തല, ആർഎംഎസ്, മെഡിക്കൽ കോളജ്, പേരൂർക്കട, പി എം ജി, ശ്രീകാര്യം, എൽഎംഎസ്, സാഫല്യം, ബേക്കറി ജങ്‌ഷന്‍, കേശവദാസപുരം, പാപ്പനംകോട് തമ്പാനൂർ ബസ് സ്‌റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് എംവിഡി പരിശോധന ശക്തമാക്കുന്നത്.