തിരുവനന്തപുരം: കടലിൽ നിന്ന് പിടിക്കുന്ന മത്സ്യത്തിന് ഇടനിലക്കാരില്ലാതെ ന്യായവില ഉറപ്പാക്കുന്നതിനായി സർക്കാർ നിയമം കൊണ്ടുവരുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സികുട്ടി അമ്മ. മത്സ്യ വിപണനമേഖലയെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് ഒഴിവാക്കുന്നതിനും മത്സ്യ ലേലവും, വിപണനവും നിയന്ത്രിക്കുന്നതിനും വ്യവസ്ഥാപിതവും ശുചിത്വ പൂർണവും കാര്യക്ഷമവുമായ ലേലവും വിപണനവും പ്രോൽസാഹിപ്പിക്കുന്നതിനും ഉതകുന്ന തരത്തിൽ നിയമനിർമ്മാണം കൊണ്ടുവരുന്നത് സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
മത്സ്യതൊഴിലാളികൾക്ക് ന്യായവില ലഭിക്കാത്ത സാഹചര്യം ചൂണ്ടി കാട്ടി അബ്ദുറഹിമാൻ കെ. ആൻസലൻ, കെ. ജെ. മാക്സി തുടങ്ങിയവർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് മത്സ്യഫെഡ് മുഖാന്തരം 41 ഫിഷ് മാർട്ടുകൾ ആരംഭിച്ച് പ്രവർത്തനം നടത്തി വരുന്നതായും മത്സ്യം ഗുണഭോക്താക്കൾക്ക് ഹാർബറിൽ നിന്നും നേരിട്ട് എത്തിക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി അഞ്ച് മൊബൈൽ യൂണിറ്റുകൾ മത്സ്യഫെഡിന്‍റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.
തുറമുഖത്തു നിന്ന് വിപണിയിലേക്ക് എന്ന പദ്ധതി പ്രകാരം പരമ്പരാഗത മത്സ്യതൊഴിലാളികളിൽ നിന്നും മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യതൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ന്യായ വിലക്ക് കൃത്യ അളവിൽ നൽകുകയെന്നതാണ് ഫിഷ് സ്റ്റാളുകൾ വഴി നടപ്പിലാക്കി വരുന്നത് . കൂടാതെ മത്സ്യ അച്ചാർ, ചെമ്മീൻ അച്ചാർ, മറ്റ് മത്സ്യവിഭവങ്ങള്‍ എന്നിവ മത്സ്യഫെഡ് ട്രീറ്റ്സ് മത്സ്യഫെഡ് ഈറ്റസ് എന്നീ പേരിൽ മത്സ്യ ഫെഡ് വിപണിയിൽ എത്തിച്ചിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു.