തിരുവനന്തപുരം: സമരങ്ങൾക്കും ശമ്പളമില്ലായ്മയ്ക്കും ഇടയിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തി കെഎസ്ആർടിസി. ഡിസംബറിലെ വരുമാനം 213 കോടി 23 ലക്ഷം രൂപയാണ്. കഴിഞ്ഞ ഡിസംബറിലെ 205 കോടി രൂപ റെക്കോർഡാണ് ഇത്തവണ തിരുത്തിയത്. ശബരിമല തീർത്ഥാടകരുടെ എണ്ണം കൂടിയതും കളക്ഷൻ വർധനവിന് കാരണമായി. പ്രതികൂല സാഹചര്യങ്ങൾ മറികടന്നാണ് ഇത്തവണ റെക്കോർഡ് കളക്ഷൻ നേടിയതെന്നതും ശ്രദ്ധേയമാണ്. എല്ലാ ട്രേഡ് യൂണിയനുകളും കഴിഞ്ഞ മാസം സമരത്തിലായിരുന്നു. സ്പെയർപാർട്സ് ഇല്ലാത്തതിനാൽ 1500 ഓളം ബസുകൾ കട്ടപ്പുറത്താണ്. കൂടാതെ കഴിഞ്ഞ മാസം ഒരു ഹർത്താൽ ദിവസവും ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മറികടന്നാണ് റെക്കോർഡ് കളക്ഷൻ നേടിയത്.
16 തീയതി നേടിയ ഏഴ് കോടി 91 ലക്ഷം രൂപയാണ് കഴിഞ്ഞമാസത്തിൽ കൂടുതൽ കളക്ഷൻ നേടിയ ദിവസം. 23ന് 7 കോടി 86 ലക്ഷം രൂപയും, ഒൻപതാം തീയതി ഏഴ് കോടി 72 ലക്ഷം രൂപയും കളക്ഷൻ ലഭിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹർത്താൽ നടത്തിയ 17 നാണ് കഴിഞ്ഞ മാസത്തിൽ ഏറ്റവും കുറവ് വരുമാനം. 4 കോടി 91 ലക്ഷം രൂപയാണ് പതിനേഴാം തീയതിയിലെ വരുമാനം. കഴിഞ്ഞ മെയ് മാസത്തിലും വരുമാനം 200 കോടി കടന്നിരുന്നു. ജനുവരിയിൽ, ഏപ്രിൽ മാസങ്ങളിൽ 189 കോടിയും, ജൂണിൽ 191 കോടി രൂപയും കെഎസ്ആർടസി വരുമാനം നേടിയിരുന്നു.