തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി സൂചന. അപകടം നടക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമനാണ് കാറേടിച്ചിരുന്നതെന്ന സൂചനയാണ് ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ചത്. അപകടത്തില്‍പ്പെട്ട കാറിന്‍റെ ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്ന് ശ്രീറാമിന്റെ വിരലടയാളം ലഭിച്ചു.
സീറ്റ് ബെല്‍റ്റില്‍ നിന്നും അതിന്റെ സ്റ്റീല്‍ ക്ലിപ്പുകളില്‍ നിന്നുമാണ് വിരലടയാളം ലഭിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ വിരലടയാളം ഇടതു വശത്തെ സീറ്റ് വെല്‍റ്റില്‍ നിന്നാണ് ലഭിച്ചത്. എന്നാല്‍ സീറ്റില്‍ നിന്ന് ലഭിച്ച വിരലടയാളം വ്യക്തമല്ലെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. ശ്രീറാം കാറോടിക്കുന്നതും ഇടതു വശത്ത് വഫ ഫിറോസ് ഇരിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതായും സൂചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യേഗിക സ്ഥിരകീരണമായിട്ടില്ല. വാഹനത്തിന്‍റെ വേഗം പരിശോധിക്കുന്ന ക്രാഷ് ഡേറ്റ റെക്കോഡറിന്‍റെ പരിശോധനാ ഫലത്തിനായി അന്വേഷണ സംഘം കാത്തിരിക്കുകയാണ്.
ആഗസ്റ്റ് മൂന്നിന് രാത്രി ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. ബഷീറിന്റെ അപകടമരണത്തില്‍ പൊലീസ് നടപടിക്രമങ്ങളിലുണ്ടായ വീഴ്‌ചകളിൽ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അപലപിച്ചു.