തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം 12 ലേക്ക് വീണ്ടും മാറ്റി. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെയും കേസ് രേഖകളുടെയും പകർപ്പ് ലഭിക്കാത്തത് കാരണം കേസ് വിചാരണ കോടതിക്ക് കൈമാറാൻ കഴിയില്ല എന്ന ശ്രീറാമിന്‍റെ ആവശ്യം കണക്കിലെടുത്താണ് കേസ് നടപടി കോടതി മാറ്റിവച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതി ശ്രീറാം ആവശ്യപ്പെട്ട രേഖകൾ കൊണ്ടുവരുവാൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി.ഷാനവാസിന് കോടതി നിർദ്ദേശം നൽകി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ രേഖകൾ കൈമാറണമെന്നും, കേസ് വിചാരണ കോടതിക്ക് കൈമാറേണ്ട സാഹചര്യം നിലനിൽക്കെ ഇത്തരം കാരണങ്ങൾ പറഞ്ഞ് മാറ്റിവയ്ക്കുവാൻ കഴിയില്ല എന്നും കോടതി നിർദേശിച്ചു. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീർ മരിച്ചത്. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടോർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.