തിരുവനന്തപുരം: സംസ്ഥാനത്തിന് നേരിയ ആശ്വാസമേകി പുതിയ കൊവിഡ് കണക്കുകൾ. ദേശീയ ശരാശരിയിലും താഴെയാണ് കേരളത്തിലെ മരണനിരക്ക്. രോഗവ്യാപനത്തില്‍ രണ്ടാംസ്ഥാനത്തും മരണനിരക്കില്‍ പതിനൊന്നാം സ്ഥാനത്തുമാണ് സംസ്ഥാനം. രാജ്യത്തെ കൊവിഡ് ബാധിത മരണനിരക്ക് ഒരു ശതമാനവും കേരളത്തില്‍ ഇത് 0.4 ശതമാനവുമാണ്.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണ നിരക്ക് പിടിച്ചുനിര്‍ത്താനാകുന്നത് ആരോഗ്യസംവിധാനത്തിന് ആശ്വാസമാണ്. 12,53,069 പേര്‍ കോവിഡ് ബാധിതരായപ്പോള്‍ 4951 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് 60 വയസിന് മുകളിലുള്ളവരിലാണ് കൂടുതലായും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 60 വയസിന് മുകളിലുള്ള 3760 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തിരുവനന്തപുരത്താണ് മരണ നിരക്ക് കൂടുതല്‍. ഇവിടെ 926 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ഏറ്റവും കുറവ് ജീവനാശം ഇടുക്കിയിലാണ്. അതേമസയം തുടർച്ചയായ മൂന്ന് ദിവസങ്ങളില്‍ രണ്ടരലക്ഷത്തിന് മുകളിലാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. ഇന്നലെ മാത്രം 1757 പേരാണ് രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതുവരെ രാജ്യത്തെ ആകെ മരണസംഖ്യ 1,80,550 ആണ്.
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രാജ്യതലസ്ഥാനത്തെ കണക്കുകളാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഇവിടെ ഓരോ മണിക്കൂറിലും 10 കൊവിഡ് രോഗികള്‍ വീതം മരണത്തിന് കീഴടങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ 38,98,262 പേർക്കാണ് ഇതുവരെ രോഗബാധ.