തിരുവനന്തപുരം : സംസ്‌ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നവർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്ന കനിവ് സൗജന്യ ട്രോമാകെയര്‍ ആംബുലൻസ് സേവനത്തിന് തുടക്കമായി. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആംബുലൻസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടമായ ഇന്ന് 100 ആംബുലൻസുകളാണ് നിരത്തിലിറങ്ങിയത്. അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ധരും അടങ്ങുന്ന ആംബുലൻസുകളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങിയത്
ഒക്‌ടോബറിൽ പൂർണ സജ്ജമാക്കുന്ന കനിവ് 108 പദ്ധതി പ്രകാരം 315 ആംബുലൻസുകളാണ് നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്നത്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടുകൂടി 24 മണിക്കൂറും ആംബുലൻസ് സേവനം ഉണ്ടാകും. റോഡപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ 315 ആംബുലൻസുകളുടെ സേവനം കൂടി ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാധ്യത കൂടിയ ഉൾനാടൻ റോഡുകളിലും ലഭ്യമാക്കും. കൂടാതെ ദേശീയപാതകളിൽ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസുകളെ വിന്യസിക്കും. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിയിൽ പ്രയോജനപ്പെടുത്തും.