തിരുവനന്തപുരം: ഇസ്രായേലിൽ വച്ച് കാണാതായ കർഷകനെ കണ്ടുപിടിക്കാതെ കർഷകസംഘം നാട്ടിലേക്ക് തിരിച്ചു. സംസ്ഥാന കൃഷി വകുപ്പ്, ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് (48) ഇസ്രായേൽ ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്ന് വെള്ളിയാഴ്‌ച രാത്രി കാണാതായത്.
രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് കാണാതാവുകയായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ഹാൻഡ് ബാഗിൽ
പാസ്പോർട്ട് ഉണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു.
വിവരം അപ്പോൾ തന്നെ ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് ഇസ്രായേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രദേശത്തെ ആശുപത്രികളിലും മാളുകളിലും നിരീക്ഷിച്ചെങ്കിലും ആളെക്കുറിച്ച് വിവരം ലഭിച്ചില്ലെന്ന് സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് അറിയിച്ചു. കാണാതായ ദിവസം രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു.
ഇന്ത്യൻ അംബാസഡർക്കും വെള്ളിയാഴ്‌ച രാത്രി തന്നെ വിവരങ്ങൾ കൈമാറിയതായി ബി അശോക് പറഞ്ഞു. ഇസ്രായേലിലേക്കുള്ള എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നുവെങ്കിലും വിസ കൃഷിവകുപ്പിന്‍റെ അഭ്യർഥന പ്രകാരമുള്ളതാണ്. ഇതിന് മേയ് എട്ട് വരെ കാലാവധിയുണ്ട്.
ഇന്ത്യൻ സംഘത്തോടൊപ്പം മടങ്ങിയില്ലെങ്കിൽ വിസ റദ്ദാവുകയും ഇസ്രായേൽ അധികൃതർ തടഞ്ഞുവയ്ക്കുകയും ചെയ്യും. കാണാതായ വിവരം കണ്ണൂരിലെ ബിജുവിന്‍റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. സംഘത്തോടൊപ്പം ചേരണമെന്ന് ബിജുവിനോട് അഭ്യർഥിക്കാനും കുടുംബാംഗങ്ങളോട് ഇന്ത്യൻ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബിജു കുടുംബത്തെ ബന്ധപ്പെടുകയും തന്നെ അന്വേഷിക്കേണ്ടെന്നും താൻ സുരക്ഷിതനാണെന്നും കുടുംബത്തെ അറിയിച്ചിട്ടുണ്ട്. 16നു ശേഷം മുറിയിൽ ഒപ്പം കഴിഞ്ഞിരുന്ന കർഷക സുഹൃത്തുമായും ടീമിന്‍റെ ലീഡറുമായും ബന്ധപ്പെട്ടിട്ടില്ല. ഇസ്രായേൽ പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഈ മാസം 12നു ഇസ്രായേലിലേക്ക് പോയ കർഷക സംഘം ഇന്നു മടങ്ങിയെത്തുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.