തിരുവനന്തപുരം: തുടര്‍ഭരണ ചരിത്രം സൃഷ്ടിച്ച് അധികാരത്തിലേറിയ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ കെഎസ്ആർടിസിയുടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതികൾ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിലവിൽ ശമ്പളം, പെൻഷൻ ബാധ്യതകൾ തുടങ്ങിയവയുൾപ്പെടെ സർക്കാർ സഹായത്തോടെ നിറവേറ്റുന്ന കെഎസ്ആർടിസിയെ പുനരുജ്ജീവിപ്പിക്കാനും പ്രവർത്തന നഷ്ടം കുറക്കുന്നതിനുമായി ആദ്യ ബജറ്റിൽ പദ്ധതികൾ.
![kerala-budget-2021-by-kn-balagopal-finance-minister-of-second-pinarayi-government-updates സംസ്ഥാന ബജറ്റ് പിണറായി സർക്കാർ രണ്ടാം ബജറ്റ് കെ.എൻ ബാലഗോപാലിന്‍റെ ആദ്യ ബജറ്റ് കേരള ബജറ്റ് ബജറ്റ് ധനമന്ത്രി Budget kerala budget KN Balagopal first budget pinarayi budget keralabudget2021 കേരള ബജറ്റ്: കെഎസ്ആർടിസിക്ക് 100 കോടി കെഎസ്ആർടിസി](https://etvbharatimages.akamaized.net/etvbharat/prod-images/12009583_ksrtc.png)
3000 ഡീസൽ ബസുകൾ സിഎൻജിയിലേക്ക് ഘട്ടം ഘട്ടമാക്കി മാറ്റും. 300 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ നടപ്പു സാമ്പത്തിക വർഷത്തിലേക്കുള്ള വിഹിതം 100 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പുതുക്കാട് കെഎസ്ആർടിസി മൊബിലിറ്റി ഹബ്ബ്, കൊല്ലം ആധുനിക ബസ് സ്റ്റാന്‍റ് എന്നിവയുടെ നിർമാണത്തിനായി കിഫ്ബിയുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി.
പരിസ്ഥിതി സൗഹൃദ ഗതാഗതം സംസ്ഥാനത്ത് ആവിഷ്കരിക്കും. ഇതിന്‍റെ തുടക്കമെന്ന നിലയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെയും സിയാലിന്‍റെയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തിൽ 10 ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കും. ഇതിനായി സർക്കാർ വിഹിതമെന്ന നിലയിൽ 10 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.