തിരുവനന്തപുരം: കാസർകോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങളോടെ തെയ്യത്തിന് അനുമതി. പരമാവധി 20 പേരെ പങ്കെടുപ്പിച്ച് ഒരു സ്ഥലത്ത് ഒരു ദിവസം മാത്രം നടത്താനാണ് അനുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്‌ച മുതൽ ഹൗസ് ബോട്ടുകൾക്ക് പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്‌തവർക്ക് മാത്രമേ ബോട്ടുകളിൽ പ്രവേശനമുണ്ടാവൂ. ഒരു മുറിയിൽ രണ്ടു പേർക്കു മാത്രം കയറാം. വലിയ ഹൗസ് ബോട്ടുകളിൽ അടക്കം പരമാവധി 10 പേർക്കാണ് അനുമതി. ഹൗസ്ബോട്ടിലെ മുറികളും വിനോദസഞ്ചാരികളുടെ ലഗേജും അണുവിമുക്തമാക്കണം. അതിഥികൾ പോയ ശേഷവും ഹൗസ് ബോട്ടുകൾ അണുവിമുക്തമാക്കണം. ജീവനക്കാരുമായി സഞ്ചാരികൾ ഇടപഴകുന്നതിന് നിയന്ത്രണമുണ്ട്. കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്‌ച വയ്ക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പുരസ്‌കാരം നൽകാൻ കൊല്ലം ജില്ലാ ഭരണ സംവിധാനം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
രോഗ മുക്തമാക്കുന്ന ജില്ലയിലെ ആദ്യത്തെ മൂന്ന് തദ്ദേശസ്ഥാപനങ്ങൾ, ആദ്യ മൂന്നു വാർഡുകൾ, ഡിവിഷൻ, കൗൺസിൽ, ഓരോ നിയമസഭാ മണ്ഡലത്തിലും ആദ്യം രോഗമുക്തമാകുന്ന തദ്ദേശസ്ഥാപനം എന്നിങ്ങനെ വേർതിരിച്ചാണ് പുരസ്‌കാരം നൽകുക. തുടർച്ചയായി മൂന്ന് ആഴ്‌ച കൊവിഡ് മുക്തമായിരിക്കണം എന്നതാണ് മാനദണ്ഡം.