തിരുവനന്തപുരം: കർക്കടക, ഓണ വിപണികൾ കീഴടക്കിയിരുന്ന കേരളത്തിന്‍റെ സ്വന്തം കൈത്തറി മേഖല കൊവിഡ് പ്രതിസന്ധിയിൽ മുങ്ങി. വസ്‌ത്രവ്യാപാര ശാലകളും ചെറുകിട തുണിക്കച്ചവടക്കാരും ഉൽപന്നങ്ങൾ വാങ്ങാതായതോടെ നെയ്‌ത്ത് കേന്ദ്രങ്ങളിൽ തുണിത്തരങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. കേരളത്തിന്‍റെ പ്രമുഖ കൈത്തറി ബ്രാൻഡായ ബാലരാമപുരം കൈത്തറി ഉൽപന്നങ്ങൾ നെയ്യുന്ന തൊഴിലാളികൾ ആറ് മാസത്തോളമായി ദുരിതത്തിലാണ്.
സാധാരണ കർക്കടക മാസത്തിലെ ആടി സെയിലിൽ കൈത്തറി തുണിത്തരങ്ങൾക്ക് നല്ല കച്ചവട സാധ്യതയുള്ളതാണ്. അടുത്തത് ഓണം സീസണാണ്. ഈ രണ്ട് വിപണികളും കൈത്തറിക്ക് നഷ്‌ടമായി. മുൻ വർഷങ്ങളിൽ സീസണിന് മുമ്പേ രാത്രിയും പകലും സജീവമായിരുന്ന നെയ്ത്ത് സംഘങ്ങളിൽ പകുതിയിൽ താഴെ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽ വളരെ കുറച്ച് തറികളിൽ മാത്രമാണ് നെയ്‌ത്ത് നടക്കുന്നത്. നെയ്‌ത്ത് കുറഞ്ഞതോടെ നിരവധി പേർക്ക് ജോലി നഷ്‌ടമായി.