തിരുവനന്തപുരം : കളമശ്ശേരി ബോംബ് സ്ഫോടന പശ്ചാത്തലത്തിൽ സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ (ഒക്‌ടോബര്‍ 30) രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവകക്ഷി യോഗം ചേരുക (Kalamassery Blast CM Call All Party Meeting) .
ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഇതിനോടകം സംസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. വിവിധ മന്ത്രിമാരും ഡിജിപിയും ഇതിനോടകം സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തേയും രൂപീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.
പ്രതിയെന്ന് സമ്മതിച്ച് കൊടകര സ്‌റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ എന്നയാളെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് അതീവ ജാഗ്രത പാലിക്കുകയാണ്. എല്ലാ ജില്ലകളിലേയും യാഹോവ പ്രാർത്ഥന കേന്ദ്രങ്ങളിലും റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റാൻഡ് എന്നീ ഇടങ്ങളിലും പൊലീസ് കർശനമായ പരിശോധന നടത്തുന്നുണ്ട്.
വ്യാജ പ്രചരണങ്ങളിൽ നിന്ന് വിട്ട് നിൽക്കുക : കളമശ്ശേരി ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മതസ്‌പർദ്ധ, വ്യാജ പ്രചരണം എന്നിവ നടത്തുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നും സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ ആണെന്നും കേരള പൊലീസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കളമശ്ശേരി സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മതവിദ്വേഷ പ്രചാരണം നടത്തിയതിൽ സംസ്ഥാനത്ത് ആദ്യ കേസ്. സമൂഹമാധ്യമങ്ങളില്‍ വിദ്വോഷ പോസ്‌റ്റ് പങ്കുവച്ചതിൽ പത്തനംതിട്ട കോഴഞ്ചേരി സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്.
കളമശ്ശേരി യഹോവ സാക്ഷികളുടെ സംഗമത്തിൽ എസ്‌ഡിപിഐ ബോംബാക്രമണം നടത്തി എന്നായിരുന്നു പോസ്‌റ്റിൽ പറഞ്ഞിരുന്നത്. മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി അഭിപ്രായപ്പെട്ടിരുന്നു.
എസ്‌ഡിപിഐ പത്തനംതിട്ട ജില്ല പ്രസിഡന്‍റ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പരാതിക്കാരന്‍ പൊലീസിൽ നല്‍കിയിരുന്നു. പത്തനംതിട്ട പൊലീസ് ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
കേസെടുത്തിട്ടുള്ളത് മതവിദ്വേഷം വളർത്തുക, കലാപം ഉണ്ടാക്കാൻ ഉദ്ദേശിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ്. കളമശ്ശേരി സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പങ്കുവെക്കുകയായിരുന്നു. ഇത് സമൂഹത്തില്‍ കലാപം ഉണ്ടാക്കാനും ഉതകുന്നതാണ് എന്നാണ് ജില്ല പ്രസിഡന്‍റ് നൽകിയ പരാതിയില്‍ ആരോപിക്കുന്നത്.
ഞെട്ടലിൽ മലയാറ്റൂർ ഗ്രാമം: കളമശ്ശേരി സ്‌ഫോടനത്തിൽ പന്ത്രണ്ടുകാരിയായ ലിബിനയുടെ മരണത്തിന്‍റെ ഞെട്ടലിൽ മലയാറ്റൂർ ഗ്രാമം.സംഭവത്തിൽ മലയാറ്റൂരിൽ കടുവൻകുഴി വീട്ടിൽ താമസിക്കുന്ന മൂന്ന് പേർക്ക് പരിക്കേറ്റതായി വാർത്ത പ്രചരിച്ചിരുന്നു. അതേസമയം ഇത് പന്ത്രണ്ടുകാരിയുടെ മരണത്തിൽ കലാശിക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല (Kalamassery Bomb Blast).
അപകട വാർത്തയ്‌ക്ക് പിന്നാലെ അച്ഛൻ പ്രദീപിനെ ബന്ധപ്പെട്ടിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും നൽകിയിരുന്നില്ല. അതേസമയം മാധ്യമങ്ങളിലൂടെയാണ് നാട്ടുകാർ പന്ത്രണ്ടുകാരിയുടെ വിവരം അറിയുന്നത്.