തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഭർത്താവ് ഉൾപ്പെടെയുള്ള പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിലെ മുഖ്യപ്രതി നൗഫലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ സഞ്ചരിച്ചിരുന്ന നൗഫലിന്‍റെ ഓട്ടോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഓട്ടോയിലാണ് യുവതിയെ പ്രതികൾ പീഡനം നടന്ന വീട്ടിലെത്തിച്ചത്. യുവതിയുടെ ഭർത്താവിനെ കൂടാതെ രാജൻ, മസ്‌ദൂർ, അക്ബർ ഷാ, അർഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. സംഭവത്തില്‍ ആറ് പേരാണ് കസ്റ്റഡിയിലുള്ളത്.
ഇതിൽ ഒരാൾ മദ്യപിക്കുന്നതിന് ഒപ്പമുണ്ടായിരുന്നെങ്കിലും പീഡനം സംബന്ധിച്ച് അറിവില്ലെന്നാണ് വിവരം. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി. രാജൻ ഭർത്താവിന് തലേ ദിവസം പണം നൽകുന്നത് പീഡനം നടന്ന വീട്ടിന്‍റെ ഉടമ കണ്ടതായി യുവതി മൊഴി നൽകി. പണം വാങ്ങി ഭർത്താവ് സുഹൃത്തുക്കൾക്ക് പീഡിപ്പിക്കാൻ അവസരം ഒരുക്കിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇത് കൂടാതെ പ്രതികൾക്കെതിരെ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്. മൊബൈൽ പിടിച്ചു വാങ്ങിയെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രധാന പ്രതി നൗഫലിനായുള്ള അന്വേഷണം ഊർജിതമാക്കി.