തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഐ.ജി ഹർഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കേസിൽ അന്വേഷണ സംഘത്തിനെതിരായ ശിശുക്ഷേമ സമിതി അധ്യക്ഷയുടെ വാദങ്ങൾ തള്ളുന്നതായിരുന്നു ഇന്ന് പുറത്തുവന്ന കൗൺസിലിങ് റിപ്പോർട്ട്.
സംഭവത്തിൽ ആദ്യം വിവരം നൽകിയ വ്യക്തി സി.ബ്ല്യു.സി അധ്യക്ഷ ആണെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത് തെറ്റാണെന്നായിരുന്നു ശിശുക്ഷേമസമിതി ചെയർപേഴ്‌സൺ എൻ. സുനന്ദ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാൽ അമ്മയിൽനിന്ന് ലൈംഗിക പീഡനം ഉണ്ടായെന്ന പരാതിയിൽ കുട്ടി ഉറച്ചുനിൽക്കുന്നുവെന്ന് പൊലീസിന് ശിശു ക്ഷേമ സമിതി റിപ്പോർട്ട് നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൻറെ അടിസ്ഥാനത്തിൽ കുട്ടിയെ കൗൺസിലിങിന് വിധേയമാക്കിയശേഷം റിപ്പോർട്ട് നൽകാൻ നവംബർ 10ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നവംബർ 30ന് റിപ്പോർട്ട് പൊലീസിന് കൈമാറി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നാണ് പൊലീസ് കേസെടുത്തത്.
അതേസമയം കേസിൽ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. ഇതിനെതിരെ മേൽ കോടതിയെ സമീപിക്കും എന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. ഭർത്താവിൻ്റെ രണ്ടാം വിവാഹം സമ്മതിക്കാതിരുന്നതാണ് കേസിന് പിന്നിൽ എന്നാണ് ഇവരുടെ വാദം. എന്നാൽ 'അമ്മ പീഡിപ്പിച്ചു' എന്ന മൊഴിയിൽ മകൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. കേസിൽ കുട്ടിയുടെ രഹസ്യമൊഴിയും മെഡിക്കൽ റിപ്പോർട്ടും ഐ.ജി ആവശ്യപ്പെട്ടിട്ടുണ്ട്.