തിരുവനന്തപുരം: അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ഇ.സോമനാഥിനെ അനുസ്‌മരിച്ച് തലസ്ഥാനം. മുതിർന്ന രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. കെ.ആർ ചുമ്മാറിനു ശേഷം നിയമസഭ അവലോകനം ഒരേസമയം നർമ്മമധുരവും തീക്ഷ്‌ണവുമാക്കിയത് ഇ.സോമനാഥ് ആയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.
എല്ലാം കൈയടിച്ചു പാസാക്കുന്നതിനു പകരം വിയോജിച്ചു കൊണ്ട് പരിശോധിക്കുന്ന രീതിയായിരുന്നു സോമനാഥിൻ്റേത്. തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ സോമനാഥും അദ്ദേഹത്തിൻ്റെ മാധ്യമവും തലോടലിനു പകരം താഡനങ്ങളാണ് നൽകിയത്. എന്നാൽ വിയോജിക്കുമ്പോൾ പോലും വെറുക്കുന്നില്ലെന്ന് സോമനാഥ് തെളിയിച്ചുവെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.
വിമർശനങ്ങൾ കാലുഷ്യത്തോടെയായിരുന്നില്ല. അല്ലായിരുന്നെങ്കിൽ നിയമസഭയുടെ ഇടനാഴിയിൽ അടുത്ത ദിവസം കാണുമ്പോൾ നിഷ്‌കളങ്കമായ ചിരിയുമായി അഭിമുഖീകരിക്കാൻ അദ്ദേഹത്തിന് വൈഷമ്യമുണ്ടാകുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിസോറം ഗവർണർ പി.എസ് ശ്രീധരൻ പിള്ള, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം ഹസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Also Read: ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം : ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി